Posts

Showing posts from February, 2020

നമുക്ക് വീണ്ടും കഴിക്കാം

Image
നിന്റെ കുറിയോളം ചോന്ന മുളകും തൊപ്പിക്കുള്ളിൽ ഞാനൊളിപ്പിച്ച നല്ല മൂവാണ്ടൻ  മാങ്ങയും ഉപ്പും പള്ളിത്തൊടിയിലെ നീളൻ  വാഴയിലയിൽ നമുക്ക് കഴിക്കാം. നാളെ സുപ്രഭാതം മുഴങ്ങുമ്പോൾ നമുക്ക് പ്രഭാതസവാരിക്കിറങ്ങണം. പിന്നെ നേരെ പള്ളിക്കൂടത്തിലേക്കും. ഒരേ ബെഞ്ചിലിരുന്ന് ആസാദിനേയും നെഹ്റുവിനേയും ഗാന്ധിയേയും കേൾക്കണം. അമ്പലമുറ്റത്തെ കളി കഴിഞ്ഞ് അന്തിക്ക് ബാങ്ക് മുഴങ്ങുമ്പോൾ അമ്മ വിളക്കുവെക്കും മുമ്പേ നമുക്ക് വീട്ടിലെത്താം. എനിക്ക് ദിക്ക്റും  നിനക്ക് നാമജപവും ചൊല്ലാം. അപശബ്ദമൊന്നും കേൾക്കാതെ അടക്കം പറച്ചിലും ആയുധപ്പുരയിലെ ആർപ്പുവിളികളും ഗൗനിക്കാതെ  വീണ്ടും ആ മൂവാണ്ടൻ കൊതിയോടെ നമുക്ക്  വീണ്ടും കഴിച്ചിടാം

കണ്ണീരും പുഞ്ചിരിയുംഖലീൽ ജിബ്രാൻ

Image
അവരുടെ സന്തോഷത്തിന് പകരമായി ഞാനെൻ ഹൃദയവേദന പകരം നൽകില്ല. അവർ അട്ടഹാസിക്കുമ്പോൾ... വേദന മറക്കും മിഴിനീരിനു  പകരമായി ഭൂമിയിലൊന്നുമില്ല. ജീവിതം കണ്ണീരും പുഞ്ചിരിയുമായിരുന്നെങ്കിൽ... കണ്ണുനീർ ഹൃദയം ശുദ്ധമാക്കുന്നു. അതിലായി ജീവിത രഹസ്യങ്ങൾ  വെളിവാകുന്നു നിഗൂഢതകളും. പുഞ്ചിരി എൻ പൂർവ്വികരുടെ പൈതൃകത്തിലേക്കടുപ്പിക്കുന്നു. ദൈവ സ്തുതി കീർത്തനത്തിനടയാളമായിത്തീരുന്നു. കണ്ണുനീർ തകർന്ന ഹൃദയം ചേർക്കുന്നു. എൻ സാനിധ്യത്തിൽ പുഞ്ചിരി  സന്തോഷത്തിൻ അടയാളമാകുന്നു. ഈ നിരാശാജനക ജീവിതത്തിൽ  ആശാ പ്രതീക്ഷയിൽ മരിക്കാൻ കൊതിപ്പു ഞാൻ . ദാഹാർത്തനായി എൻ മനം സ്നേഹ സൗന്ദര്യത്തിൻ ആഴിയിലലിയണം എങ്കിലും, അതി വ്യർഥമാം ലോകത്തിൽ അഭിരമിക്കുന്നവരേറയും കാണുന്നു ഞാൻ അപ്പോൾ, പ്രതീക്ഷയുടെ വിളിയാളം ഞാൻ കേൾക്കുന്നു. അത് സംഗീതത്തേക്കാൾ എത്ര സുന്ദരം

ഈ രാജ്യം വിൽപ്പനക്ക്!

Image
ഉറക്കമുണർന്നയാൾ വിളിച്ച് കൂവി പ്രഭോ.. ഈ രാജ്യം വിൽപ്പനക്ക് വെള്ളം, മണ്ണ്, വായു  എല്ലാം വിൽപ്പനക്ക്. ആദായ വിൽപ്പന ! പളുങ്കു ഭരണിയിൽ നിന്ന് ചോദിച്ചവർക്കെല്ലാം പകുത്തു നൽകി. വിശാലമനസ്കനാം കച്ചവടക്കാരൻ  തെല്ലാനന്ദത്തോടെ കൈകൊട്ടി. ഓ എത്ര മഹത്തരം ചരക്കുകൾ. തന്റെ പാഴ്സഞ്ചിയിൽ മതേതരത്വം, ഭരണഘടന ഇനിയും വിറ്റൊഴിയാൻ ബാക്കി നിൽക്കെ ഉള്ളിൽ സങ്കടം തിരതല്ലി. നാശം! ആരെയൊക്കെയോ പഴിച്ചു. പേടിക്കണ്ട, ഈ രാജ്യം  നമ്മുടെ കൈയ്യിൽ തിരിച്ചെത്തും. 'മൃതഭൂമി'ക്ക് ഫോറിൻ മാർക്കറ്റിൽ  ആവശ്യക്കാരില്ലത്രേ.

ബസ്സ്

Image
പണ്ട് ബസ്സിൽ പോകുമ്പോൾ എത്രയെത്ര ചോദ്യങ്ങളായിരുന്നു. ഡ്രൈവറുടെ കയ്യിലെ  കറങ്ങുന്ന വളയത്തെക്കുറിച്ച് മുഴങ്ങുന്ന ഹോണിനെക്കുറിച്ച്... നിർത്താനും കുതിക്കാനും നീട്ടിയടിക്കുന്ന ബെല്ലിനെക്കുറിച്ച്.... കാഴ്ച്ചകൾ മറയുന്നത് കണ്ട്  കണ്ണു നിറഞ്ഞ കുഞ്ഞിനോടമ്മ ഉത്തരങ്ങൾ ഓരോന്നായി  ചൊല്ലിക്കൊടുത്തു. മുകളിലെ നീളൻ കമ്പികൾ  കൈയ്യിലൊതുങ്ങുമ്പോൾ പഴയ പുഞ്ചിരി മുഖത്തില്ല. ആൾകൂട്ടത്തിനിടയിലും തനിച്ചീ  വിന്റോ സീറ്റിനരിക്പറ്റുമ്പോൾ ഉലയുന്ന ചോദ്യങ്ങൾക്ക്  ഉത്തരം പറയാൻ  ഇന്നൊരാളില്ല. ഇടുങ്ങിയ വഴിയിലൂടെ ആ വാഹനം  ഞെരുക്കത്തോടെ ഓടികൊണ്ടിരുന്നു.