ഗാന്ധിജി മോഹിച്ച ഭരണാധികാരി
വൈദേശികളായ ആ യാത്രാ സംഘം ഉമറിനെ തിരഞ്ഞ് ഒരുപാട് അലഞ്ഞു. കൊട്ടാരത്തിന്റെ മട്ടുപ്പാവിലും രാജ സിംഹാസനത്തിലും അവർക്ക് ഉമറിനെ കണ്ടെത്താനായില്ല. ഒടുവിൽ ഖലീഫാ ഉമറെവിടെയെന്നവർ ഗ്രാമവാസികളോടന്വേഷിച്ചു. അതാണ് നിങ്ങൾ തിരയുന്നയാൾ ഈന്തപ്പനയോലയിൻ വിശ്രമിക്കുന്ന കീറിയ വസ്ത്രമണിഞ്ഞ ഉമർ (റ)നെ ചൂണ്ടിയൊരാൾ പറഞ്ഞു. തങ്ങളുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാനായില്ല. കിസറയും കൈസറും ഭയപ്പെടുന്ന മദീനയുടെ ഏകഛത്രാധിപതിയായ ഉമർ തന്നെയാണോ ഇതെന്നവർ അവിശ്വസനിയതയോടെ പരസ്പരം ചോദിച്ചു.
അധികാരം മനുഷ്യനെ അഹങ്കാരിയും ദുർനടപ്പുകാരനുമാക്കുമ്പോൾ അധികാരം ഉമറിനെ കൂടുതൽ വിനയാന്വിതാക്കുകയായിരുന്നു. . സുരക്ഷിത ഭരണത്തിന് കീഴിൽ സുഖനിദ്ര പുണരുമ്പോൾ ഉമറിന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകുകയായിരുന്നു. ഭരണാധികാരിയെന്ന നിലയിൽ നിയമാനുസൃതമായി ലഭിക്കുന്ന സുഖലോലുപത മാത്രമായിരുന്നില്ല പൗരനെന്ന നിലയിൽ ലഭിക്കുന്ന അവകാശങ്ങൾ പോലും അദ്ദേഹം സ്വയം നിഷേധിച്ചു. ജനം വിശക്കുമ്പോൾ ആദ്യം വിശക്കുന്നവനും ജനം വിശപ്പകറ്റുമ്പോൾ അവസാനം വിശപ്പകറ്റുന്നവനും താനാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മദീനയിൽ ക്ഷാമമുണ്ടായപ്പോൾ റൊട്ടിയും എണ്ണയും മാത്രം കഴിച്ചാണദ്ദേഹം ജീവിതം തള്ളിനീക്കിയത്.
ജനാധിപത്യം പുലരുന്നത് ഭരണം സുതാര്യമാകുമ്പോഴും ഭരണീയ്യർക്ക് ഭരണാധികാരികളെ ചോദ്യം ചെയ്യാൻ അവസരമുണ്ടാകുമ്പോഴാണെല്ലോ, ഉമറിന്റെ സദസ്സിൽ ആർക്കും എപ്പോഴും ഭരണത്തെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
ഞങ്ങൾക്ക് ഒരു തുണ്ട് തുണിയും താങ്കൾക്ക് അതിൽ കൂടുതൽ ഉണ്ടല്ലോയെന്ന് ചോദിക്കപ്പെട്ടപ്പോൾ ഇതെന്റെ മകൻ അബ്ദുള്ളയുടെതാണെന്ന് പറയുക മാത്രമാണദ്ദേഹം ചെയ്തത്.
യൂഫ്രട്ടീസിന്റെ തീരത്തെ ഒരാട്ടിൻ കുട്ടിയുടെ കാര്യത്തിൽ പോലും ഞാൻ അല്ലാഹുവിനോട് സമാധാനം ബോധിപ്പിക്കണമല്ലോയെന്ന് അദ്ദേഹം പറയുമ്പോഴും തന്റെ ഗവർണർമാരുടെ തെറ്റുകൾ സ്വയം ഏറ്റെടുക്കുകയും ഉടൻ ശിക്ഷാ നടപടികൾ കൈകൊള്ളുമ്പോഴും വിജയിച്ചടക്കിയ പ്രദേശങ്ങളിൽ ഇതര മതസ്ഥർക്ക് ആരാധനാ സ്വതന്ത്ര്യം അനുവദിക്കുമ്പോഴും ഉമറിലെ ശോഭനമായ നീതിബോധം കാണാം.
അടുത്ത ഖലീഫയായി മകൻ അബ്ദുള്ളയെ നിശ്ചയിക്കണമെന്ന് പറഞ്ഞപ്പോൾ ഉമറിന് കുപിതനാകേണ്ടി വന്നു. ഭരണം വിലയിരുത്താൻ രാത്രിയിൽ വേഷപ്രഛന്നനായി അദ്ദേഹം തെരുവിലറങ്ങി. വിശപ്പിന്റെ വിളിയാളങ്ങൾ തേടി ജനക്ഷേമം ലക്ഷ്യം വെച്ച് അദ്ദേഹം എത്രയോ അലഞ്ഞിരിക്കുന്നു. കുടുംബ സ്വാധീനം ഉപയോഗപ്പെടുത്തി അധികാരം ദുരുപയോഗം ചെയ്താൽ ഇരട്ടി ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം കുടുംബക്കാരെ ഉണർത്തി.
ഒരു മഹാജ്ഞാനി മാത്രമായിരുന്നില്ല അനന്യസാധാരണമായ സ്വഭാവസവിശേഷതകളുള്ള ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പ്രയാസപ്പെടുന്നവനെ കാണുമ്പോൾ മനസ്സലിയുന്നവനായും പരലോകത്തെക്കുറിച്ച് സ്മരിക്കപ്പെട്ടാൽ ബദ്ധശ്രദ്ധാലുവായും അന്ത്യയാമങ്ങളിൽ ധ്യാനനിമഗ്നനായും ആരെയും വിസ്മയിപ്പിക്കും ദീർഘദർശിയായും അങ്ങനെ എത്രയോ മേഖലകളിൽ ആ മഹാതേജ്വസിയെ നാം കാണുന്നു.
മഹാത്മ ഗാന്ധിയെ പോലും മോഹിപ്പിക്കുന്ന രീതിയിൽ ഭരണം നടത്താൻ ഉമറിന് സാധിച്ചിരുന്നു. ഗാന്ധിജി ഒരിക്കൽ പറയുകയുണ്ടായി, ഇന്ത്യയിൽ ഞാൻ ആഗ്രഹിക്കുന്നത് ഖലീഫാ ഉമറിന്റെ ഭരണമാണ്. ഇന്നത്തെ ഭരണകർത്താക്കൾക്ക് ആ മഹാനുഭാവന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് പഠിക്കാനിരിക്കുന്നു
Comments
Post a Comment