പുഴയുടെ ഒന്നാം അതിര് കടക്കുമ്പോൾ


പുസ്തക നിരൂപണം  📚
   നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുഹൃത്ത് സമദ് റഹ്മാന്റെ പുഴയുടെ ഒന്നാം അതിരിൽ ഒരു കടവുണ്ടെന്ന പുസ്തകം കയ്യിൽ കിട്ടിയത്.
   അക്ഷരങ്ങളെ പ്രണയിക്കാൻ ആരംഭിച്ചപ്പോൾ    ഇടക്ക് എപ്പോഴോ ലഭിച്ച സുകൃതമാണ് സമദ്ക്ക. ഇത് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് . പോസ്റ്റലായി അദ്ദേഹം തന്നെ അത് അയച്ചു തന്നു. 
കടവു കടക്കുമ്പോൾ:
    എം ടി യെ പോലുള്ള ഒരുപാട് സാഹിത്യകാർക്ക് ജന്മം നൽകിയ  കൂടല്ലൂരെന്ന തന്റെ നാടിന്റെ കഥ പറയുകയാണദ്ദേഹം. ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പ്രവാസിയുടെ നാട്ടിൻ പുറ ചിന്തകളെ തന്മയതത്തോടെ ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.
   കൂടലൂരിന്റെ എഴുത്തുകാരനെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു എഴുത്തുകാരൻ തന്റെ നാടിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമാണ്. 
  എഴുത്തുകാരൻ നൽകുന്ന സ്നേഹം പതിന്മടങ്ങായി  ആ നാടും നാട്ടുകാരും തിരിച്ചു നൽകുന്നുണ്ട്. പുസ്തക പ്രകാശനം കൂടല്ലൂരുകാർ ആഘോഷമാക്കിയത് അത് കൊണ്ടാണ്.
  കൂടല്ലൂരും, വടക്കുമുറി പുഴയും, കടവ് റോഡും സമദ്ക്കയുടെ എഴുത്തുകളിൽ മുമ്പേ വായിച്ചറിഞതാണ് ഇപ്പോൾ കൂടുതൽ സുപരിചിതമായി.
    കുഞ്ഞിപ്പാക്കയേയും മാധവി അമ്മയേയും കദീജ കുട്ടിത്തയേയും ഓർമ്മിക്കുമ്പോൾ അറിയാതെ അനുവാചകരുടെ കണ്ണുനിറയുന്നു.
    നാട്ടിലെ കൊയ്ത്തും, നാട്ടുകാരോടൊപ്പമുള്ള നനച്ചു കുളിയും സൗഹാർദ്ദ ഗരിമയും അദ്ദേഹം പങ്ക് വെച്ചപ്പോൾ നഷ്ടമാകുന്ന  പൈതൃകങ്ങളെ ഓരോന്നായ് ഓർതൊന്ന് വിതുമ്പി.
   ശരിയാണ്, നഷ്ടം നമുക്ക് മാത്രമായിരുന്നല്ലോ....
ഭൂമി പ്രാണന് വേണ്ടി നിലവിളിക്കുമ്പോഴും സൗഹൃദ ബന്ധങ്ങളിൽ വിള്ളലേറ്റ് ഹിന്ദുവും മുസ്ലിമും പരസ്പരം ശത്രുക്കളാകുമ്പോഴും നൊമ്പരപ്പെടുന്നതും ആശങ്കപ്പെടുന്നതും  അങ്കുലി പരിമിതർ മാത്രമാണ്. മഹാഭൂരിപക്ഷവും അശ്രദ്ധയിലാണ്. പ്രകൃതിയെ കുറിച്ച് സംസാരിച്ചപ്പോൾ ഒ.എൻ.വയെ പോലുള്ള കവികളെ മരക്കവികളെന്ന് വിളിച്ച് ചിലർ പരിഹസിച്ചതോർക്കുന്നു. മതേതരത്വത്തെ എഴുത്തുകളിൽ പ്രസരിപ്പിച്ചപ്പോൾ   രാമനുണ്ണിക്കും ചിലർ ഭ്രഷ്ട കൽപ്പിച്ചു.
  തന്റെ ബാല്യകാല സ്മരണകൾ ഇത്ര കൃത്യമായി ഗ്രന്ഥകർത്താവ് ഓർമ്മിക്കുന്നതിൽ അൽഭുതമില്ല. നാടും നാട്ടുകാരും പരിചിതരും പുരോഗമന പാതയിൽ വിസ്മരിക്കുന്നവരിൽ നിന്ന് എഴുത്തുകാരൻ വ്യത്യസ്ഥനാകുമല്ലോ. വിശിഷ്യാ സമദ്ക്കയെ പോലെ പഴമയെ പ്രണയിക്കുന്നൊരാൾ.  ഗൃഹാതുര സ്മരണകളെന്നും അവനെ അലട്ടികൊണ്ടിരിക്കും മലീമസമാകുന്ന ഭൂമിയും അന്യം നിന്നുപോകുന്ന സംസ്കൃതിയും വീണ്ടും വീണ്ടുമവനെ നൊമ്പരപ്പെടുത്തും.
  ഗ്രാമവിശുദ്ധിയുടെ നേരും നന്മയും തെളിയിച്ച പ്രിയ എഴുത്തുകാരന് നന്ദി... ഒരായിരം അഭിനന്ദനങ്ങൾ..
     

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി