ഹിന്ദു മുസ്ലിം മൈത്രി ചരിത്രവും വര്‍ത്തമാനവും



    ആധുനിക സമൂഹത്തില്‍ മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത സ്പര്‍ധയാണ്. വര്‍ഗീയതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്ന കലാപങ്ങളാല്‍ രക്ത പങ്കിലമാണ് സ്വതന്ത്ര ഭാരതം.  ഇത്തരം കലാപങ്ങള്‍ ഉണര്‍ത്തുന്നത് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കേണ്ട മതാനുയായികള്‍ കക്ഷി  ചേരുന്നുവെന്നും മതങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടിവരുന്നവെന്നതുമാണ്്.
ഇന്ത്യയെന്ന രാഷ്ട്രം സ്ഥാപിതമാകുന്നത് നാന്വാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും എല്ലാ മതാനുയായികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നുമാണ്. എല്ലാ മതങ്ങളെയും നിരുപാധികം ഇരുകരങ്ങളും നീട്ടി പുണര്‍ന്ന ഒരു പാരമ്പര്യമാണ്. ഭാരതത്തിന്റേത്. കറുപ്പുവെളുപ്പ് എന്ന ബാഹ്യ വര്‍ണ്ണങ്ങളില്‍ മനുഷ്യനെവേര്‍തിരിച്ചിരുന്ന അമേരിക്കക്കാരോട് ചിക്കോഗോയിലെ വിവേകാനന്ദ ഗുരുവിന്റെ പ്രസംഗം ഈ യാഥാര്‍ത്ഥ്യത്തെ ശരി വെക്കുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നത്  'ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ഭാരതത്തില്‍ നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് കൊണ്ടാണ്. പല നിറത്തിലും വര്‍ണ്ണത്തിലുമുള്ള മലരുകള്‍ തിങ്ങിയ ഒരു മലര്‍വാടിപോലെ വ്യത്യസ്ത മതങ്ങള്‍ പരസ്പരം സ്‌നേഹത്തോടെ വര്‍ത്തിക്കുകയും ഭാരതത്തെ ധന്യമാക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭാരതത്തിന്റെ ചരിത്രവും പൈതൃകവും ഇതിനോട് യോജിക്കുന്നു.
ഹിന്ദു മുസ്ലിം മൈത്രിയുടെ മങ്ങാത്ത ഏടുകളാണ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍'. പ്രസ്തുത ഗ്രന്ഥത്തില്‍ ഹിന്ദു മുസ്ലിം മൈത്രി ഊട്ടി ഉറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശ്രദ്ധേയമാണ്. അധിനിവേശ പ്രതിയോഗികള്‍ക്കെതിരെ സംഘടിക്കുമ്പോള്‍ ഐക്യമാണ് പ്രധാനആയുധമെന്ന മഹിതമായ സന്ദേശം തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഉദ്‌ഘോഷിക്കുന്നു.
സാമുദായിക ഐക്യത്തിനും മഖ്ദൂം ശ്രദ്ധയൂന്നുനുണ്ട്. സാമൂതിരിയെ പ്രശംസിക്കുന്നതിലും അദ്ദേഹം മുസ്ലിംകള്‍ക്ക് നല്‍കിയ സേവനം എടുത്തു പറയുന്നതിലും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമേ എന്ന പ്രാര്‍ത്ഥനയില്‍ ഒട്ടും കളങ്കമില്ല. അത്് ഹൃദയാന്തരങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്. 1572ല്‍ രോഗശയ്യയില്‍ കിടക്കുന്ന  കുഞ്ഞാലി മൂന്നാമന്‍ തന്നെ സന്ദര്‍ശിക്കാന്‍ പുതുപ്പണം കോട്ടയില്‍ എത്തിയ സാമൂതിരിയോട് പറഞ്ഞ വാക്കുകള്‍ കെ.പി കേശവമേനോന്‍ ഉദ്ധരിക്കുന്നതായി കാണാം. “നമ്മുടെ വിജയത്തിനു കാരണം പടക്കോപ്പുകളല്ല ഐക്യമാണ്. ജാതിയും മതവും ശത്രുവിനെനേരിടുന്നതില്‍ തടസ്സമല്ല. ഈ യോജിപ്പ് വളര്‍ത്തണം. പടച്ചോന്‍ സഹായിക്കട്ടെ”
കുഞ്ഞാലിയുടെ സൈന്യത്തിലെ 'സെക്യുലറിസ'ത്തെ കുറിച്ച് വടക്കന്‍ പാട്ടുകളില്‍ പ്രതിപാദിക്കുന്നുണ്ട്.
' കോട്ടക്കലോമനകുഞ്ഞാലിക്ക്
   നായരും തീയ്യരും ഒന്നു പോലെ '
മലബാറില്‍ ഹിന്ദു മുസ്ലിം ഐക്യം എത്രത്തോളമുണ്ടായിരുന്നു എന്നതിനുള്ള ഏതാനും തെളിവുകള്‍ മാത്രമാണ് ഇത്തരം ഉദാഹരണങ്ങള്‍. നമ്മുടെ ഇന്നലെകള്‍ പരിശോധിച്ചാല്‍ ഹിന്ദു മുസ്ലിം മൈത്രിയുടെ വര്‍ണശഭളമായ കാഴ്ചകള്‍ ദര്‍ശിക്കാം.
മതനിരാസത്തോടൊപ്പമുള്ള ഒരു മതേതരത്വമാണ് അമേരക്കയിലും യൂറോപ്പിലുമൊക്കെ കാണുന്നത്. 'പ്രാകൃതമായ' മതത്തിന്റെ ഭാണ്ഡങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ മാനവ ഐക്യം സാധ്യമാകൂ എന്നവര്‍ ഉത്‌ഘോഷിക്കുന്നു. ഈ ചിന്ത ഉടലെടുക്കുന്നത് യൂറോപ്പിലെ ക്രൈസ്തവ പൗരോഹിത്യത്തിന്റെ ഇടുങ്ങിയ ചിന്താഗതിയുടെ പരിണിത ഫലമായിക്കൊണ്ടാണ്. ഇത്തരം ചിന്താധാരയോട് തികച്ചും വ്യത്യസ്തത പുലര്‍ത്തുകയാണ് മലബാറിലെ ഹിന്ദു മുസ്ലിം ചരിത്രം. ഹൈന്ദവ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചുകൊണ്ടാണ് തികച്ചും വിപരീത വിശ്വാസം പുലര്‍ത്തുന്ന മാപ്പിളമാരുമായി സാമൂതിര അടക്കമുള്ള ഹൈന്ദവ രാജാക്കന്‍മാര്‍ സഹവര്‍ത്തിത്വം സ്ഥാപിച്ചതെന്ന് സൈനുദ്ധീന്‍ മഖ്ദൂം തുഹ്ഫയില്‍ ആവര്‍ത്തിക്കുന്നുണ്ട്. 'അക്കാലത്ത് മലബാറില്‍ ഭരണം നടത്തിയിരുന്ന അമുസ്ലിം ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ വെറുപ്പോ ദ്രോഹങ്ങളോ മുസ്ലിംകള്‍ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നില്ല. ആ ഭരണാധികാരികളാവട്ടെ തങ്ങളുടെ പൂര്‍വ്വിക മതാചാരങ്ങള്‍ നില നിര്‍ത്തിക്കൊണ്ടാണ് ജീവിച്ചുപോന്നത് '.(മുഖവുര) ''മലബാറിലെ മുസ്ലിംകള്‍ അവരുടെ മത നിഷ്ഠയുള്ള ഹിന്ദു ഭരണാധികാരികളോട് സൗമ്യവും സഹിഷ്ണുതാപരവുമായ സംരക്ഷണത്തിന്റെ തണലില്‍ നിര്‍ഭയത്വത്തോടെ ജീവിക്കുന്ന അവസ്ഥയാണ് ആദ്യം നില നിന്നിരുന്നത്” (അധ്യായം രണ്ട്്) ഹിന്ദു മുസ്ലിം മൈത്രിയിലേക്ക് നയിച്ച സാമൂതിരിയുടെ ഭരണത്തില്‍ ശോഭനമായ ചിത്രങ്ങള്‍ തുഹ്ഫയില്‍ മറ്റൊരിടത്ത് പറയുന്നു. '' ഭരണാധികാരികളും അവരുടെ സൈന്യങ്ങളും ഹിന്ദുക്കളായിരുന്നിട്ട് കൂടി അവര്‍ മുസ്ലിംകളോട് സഹിഷ്ണത കാട്ടിയതിന്റെ ഫലമായിട്ടായിരുന്നു ഇതെല്ലാം. വെറും ഹിന്ദുക്കളല്ല, തങ്ങളുടെ പൂര്‍വ്വികാചാരങ്ങള്‍ നിഷ്ഠയോടെ പുലര്‍ത്തിപ്പോന്നിരുന്ന ഭക്തരായിരുന്നു അവരെല്ലാം. വളരെ അപൂര്‍വ്വമായിട്ടു മാത്രമേ മത നിഷ്ഠാനങ്ങളില്‍ അവര്‍ക്ക് വീഴ്ച സംഭവിക്കാറുള്ളൂ. മുസ്ലിംകളാകട്ടെ അവരുടെ പ്രജകളും, ജനസംഖ്യയില്‍ പത്തിലൊന്നും പോലുമില്ലാത്ത ന്യൂനപക്ഷമായിരുന്നു. എങ്കിലും അവര്‍ മുസ്ലിംകളോട് ശത്രുതാ പരമായി പെരുമാറിയില്ല”.
മുസ്ലിംകള്‍ക്ക് മലബാറിലെവിടെയും അധികാരമുള്ള നേതാവോ ഭരണകര്‍ത്താവോ ഇല്ല. അവരുടെ ഭരണാധികാരികളൊക്കെയും ഹിന്ദുക്കളായിരുന്നു. കോഴിക്കോട്ടെ പള്ളികളില്‍ ചിലത് സാമൂതിരിപ്പാട്  നല്‍കിയ സ്ഥലത്താണ് ഉണ്ടാക്കിയത് അതിലൊന്നായ മുച്ചുന്തി പള്ളിയില്‍ 16ാം നൂറ്റാണ്ടിലെ ഒരു ലിഖിത്തില്‍ പള്ളി കെട്ടാന്‍ കൊടുത്ത സ്ഥലങ്ങള്‍, പള്ളിയുടെ ദൈനംദിനചിലവ് നടത്താന്‍ ഇന്നിന്ന പാടങ്ങളും പറമ്പുകളും കൊടുത്തുവെന്നും അതില്‍ കൊത്തിവെച്ചിട്ടുണ്ട.് മുസ്‌ലീങ്ങള്‍ക്ക് ജുമുഅ പെരുന്നാള്‍ പോലെയുള്ള ആഘോഷങ്ങള്‍ നടത്താന്‍ ഹിന്ദുക്കള്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. ഖാളിമാര്‍ക്കും  ബാങ്ക് കൊടുക്കുന്നവര്‍ക്കും സര്‍ക്കാരാണ് ശമ്പളം കൊടുത്തിരുന്നത്. മുസ്ലിംകള്‍ക്കിടയില്‍ അവരുടെ മതനിയമങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തന്നെ സൗകര്യങ്ങളൊരുക്കി കൊടുത്തിരുന്നു. ഇതായിരുന്നു മലബാറിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ ഒരു ലഘു ചിത്രം. ഈ ബന്ധത്തെ ഡോ. എം.ജി.എസ് നാരായണന്‍ വിളിച്ചത് 'പരസ്പരാശ്രിത സാമൂഹികത' എന്നാണ്.
സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഭൂമികയില്‍ പടുത്തുയര്‍ത്തിയ മതേതര ഇന്ത്യക്ക് എങ്ങനെയാണ് വിള്ളലുകളും തീര്‍ക്കാനാവാത്ത അകലങ്ങളും ഉണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ട്. മതലങ്കാരങ്ങളും ചിഹ്നങ്ങളും ഇതര മതസ്ഥരില്‍ ആശങ്കയും ഭയപ്പാടുമുണര്‍ത്തുന്നു. ഹിന്ദു മുസ്ലിമിനും മുസ്ലിമിനു തിരിച്ചും എങ്ങനെയാണ് ശത്രുത ഉടലെടുത്തതെന്നതിന്റെ ചരിത്ര ചുരുളുകള്‍ അഴിയേണ്ടതുണ്ട്.
ഹിന്ദു മുസ്ലിം ഐക്യം തകര്‍ക്കാനുള്ള കുടിലമായ ശ്രമം ആരംഭിക്കുന്നത് 15ാം നൂറ്റാണ്ടിലെ പോര്‍ച്ചിഗീസുകാരുടെ വരവോടു കൂടിയാണ്. സത്യസന്ധതകൊണ്ട് മാപ്പിളമാര്‍തീര്‍ത്ത  കച്ചവടാധിപത്യം തകര്‍ക്കുന്നതിനായി മുസ്ലിംകളുമായി കച്ചവടബന്ധം അവസാനിപ്പിക്കാന്‍ ഗാമ സാമൂതിരിയോടാവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് നിരാകരിക്കുകയാണുണ്ടായത്. സാമൂതിരിയുടെ നായര്‍ പടയും മാപ്പിളമാരും ഒന്നിച്ചു പൊരുതി ക്രി.1525 ല്‍ കോഴിക്കോട് കോട്ട പിടിച്ചടക്കി. ഹിന്ദു മുസ്ലിം ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതില്‍ പറങ്കികള്‍ പരാജയപ്പെട്ടുവെന്നര്‍ത്ഥം. 18ാം നൂറ്റാണ്ടില്‍ നങ്കൂരമിട്ട ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തങ്ങളുടെ പൂര്‍വ്വികരായ പറങ്കികളുടെ അതേ നയം തന്നെയാണ് സ്വീകരിച്ചത്. കുരിശു യുദ്ധത്തിന്റെ ആവേശത്തിലും സര്‍വ്വമതസ്ഥരേയും ക്രൈസ്തവരാക്കുക എന്ന ആഹ്വാനത്തിലും മദോന്മത്തരായ ബ്രിട്ടീഷുകാര്‍ ലക്ഷ്യ സാഫല്യത്തിനായി പല തന്ത്രങ്ങളും മെനഞ്ഞു. സാമ്രാജ്യത്വത്തിന്റെ കച്ചവടക്കണും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനായി അവര്‍ സ്വീകരിച്ച ഒരു മാര്‍ഗമാണ് ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ശത്രുക്കളായി മാറ്റുകയെന്നത്. ഡോ. എം ഗംഗാധരന്‍ ഇതിനെകുറിച്ച് പറയുന്നത് ഇപ്രകാരമാണ്. “തുടക്കം മുതേല ഇംഗ്ലീഷുകാര്‍ക്ക്  മുസ്‌ലിം വിരോധമുണ്ട്് വിഘടിക്കപ്പെട്ട ഒരു സമൂഹത്തെയാണ് അവര്‍ക്ക് കിട്ടിയത്. ടിപ്പു സുല്‍ത്താന്‍ പതിച്ചു നല്‍കിയ ഭൂമി പുതി കുടിയാന്മാരില്‍ നിന്നും തിരിച്ചുപിടിച്ച് അന്യാധീനപ്പെട്ടു കിടന്ന ഭൂമി  ബ്രിട്ടീഷുകാര്‍ നായന്‍മാര്‍ക്ക് തിരച്ചു കൊടുത്തു. നായന്‍മാര്‍ക്കും നമ്പൂതിരിമാര്‍ക്കും സൗകര്യങ്ങള്‍ ചെയ്ത് കൊടുത്ത്് അവരിലൂടെ നികുതി പിരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുകയെനന് ലക്ഷ്യമായിരുന്നു ബ്രിട്ടീഷുകാരുടേത്. നികുതി നല്‍കാത്ത മുസ്ലീം കുടിയാന്‍മാരോടുള്ള സ്പര്‍ധ വര്‍ധിക്കുകയും ഹിന്ദു മുസ്‌ലിം ഐക്യം നശിക്കുകയും ചെയ്തു 1800 വരെയുള്ള കാലയളവില്‍ ചെയ്ത പുതിയ ഭൂനിയമങ്ങളും കുടിയൊഴിപ്പിക്കലുകളും മതമൈത്രിയുടെ ആണിക്കല്ല ് തകര്‍ക്കുന്നതായിരുന്നു”. 
തുടര്‍ന്നും ഒളിഞ്ഞും തെളിഞ്ഞുമായി ബ്രിട്ടീഷുകാര്‍ കുതത്രങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഇന്ത്യയുടെ സുന്ദരമായ മതേതരത്വമാകുന്ന വൃക്ഷത്തിന്റെ വേരറുക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും ഒരു പരിധിവരെ ശിഖിരങ്ങള്‍ അടര്‍ത്തിമാറ്റുന്നതില്‍ അവര്‍ വിജയിച്ചു എന്നു തന്നെ പറയാം. 1947ലെ ഇന്ത്യാ വിഭജനവും പാകിസ്ഥാനെന്ന മുസ്ലിം രാഷ്ടട്രത്തിന്റെ പിറവിയും ഹിന്ദു മുസ്ലിം അകല്‍ച്ചക്ക് ആക്കം കൂട്ടി. രാജ്യത്തിന്റെ നാനാദിക്കുകളിലും കലാപങ്ങളും അക്രമങ്ങളും നടന്നു. വിഭജനത്തിലേക്ക് നയിച്ച പ്രത്യക്ഷവും പരോക്ഷവുമായ പ്രേരണകളെ കുറിച്ചോര്‍ത്ത് നമുക്ക് സഹതപിക്കാം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സമചിത്തമായ ഇടപെടലുകള്‍ ഐക്യം വീണ്ടും കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒരു പരിധിവരെ സഹായിച്ചു.
1947 ആഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. പ്രതീക്ഷയുടെ ഒരു പ്രഭാതം പുലര്‍ന്നു. ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും സര്‍വ്വ മതസ്ഥര്‍ക്കും തുല്യനീതി ഉറപ്പു നല്‍കുകയും ചെയ്യുന്ന ഇന്ത്യയുടെ പരമോന്നത നീതി പീഠവും ഭരണഘടനയും നിലവില്‍ വന്നു. മതേത്വരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ ഭരണഘടനവഹിച്ച പങ്ക് നിസ്തുല്യമാണ്.
ബ്രിട്ടീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും ആയുധങ്ങള്‍ക്ക് മതേത്വരത്തമാകുന്ന വൃക്ഷത്തെ പിഴുതെറിയാന്‍ സാധിച്ചില്ലെങ്കിലും ഇന്നു കാണുന്ന ഫാഷിസ്റ്റ് അധിനിവേശങ്ങള്‍ ഈ വൃക്ഷത്തിന്റെ വേരുകള്‍ ഓരോന്നായി കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രത്തെ സൈദ്ധാന്തിക വല്‍ക്കരിക്കുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുവാനും തീവ്രഹിന്ദു സംഘടനകള്‍ പരിശ്രമിക്കുന്നതും തീവ്ര മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തനങ്ങളും മതേതരത്വത്തിന് വിള്ളലേല്‍പ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ്് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 1925 ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘം സ്ഥാപിച്ചത്. എല്ലാ തീവൃ ഹിന്ദു സംഘടനകളും രൂപം കൊണ്ടതിന്റെ പിന്നിലെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതുതന്നെയാണ്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സംഘടിപ്പിക്കുവാനും  ''ഹിന്ദുവിനെഉണര്‍ത്തുവാനുമുള്ള'' ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബീഹാര്‍ തെരെഞ്ഞടുപ്പ് ഇന്ത്യന്‍ ജനത മതേതരത്ത്വം മെന്നും കാത്തു സൂക്ഷിക്കുമെന്നതിന് പ്രതീക്ഷ നല്‍കുന്നു. എങ്കിലും ഫാഷിസത്തിന്റെ ഒളിയജണ്ടകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഘര്‍വാപസിയില്‍ ലൗജിഹാദും മത സ്പര്‍ധ വളര്‍ത്തുവാനുള്ള ചില മാര്‍ഗങ്ങള്‍ മാത്രമാണ് ഇവര്‍ക്ക്. ലൗ ജിഹാദിന്റെ പശ്ചാതലത്തില്‍ എന്തു കൊണ്ടാണ് ഹൈന്ദവ ചെറുപ്പക്കാര്‍ ഉണ്ടായിട്ടും മുസ്ലിം ചെറുപ്പക്കാരെ തേടി നിങ്ങളുടെ പെണ്‍കുട്ടികള്‍ പോകുന്നത് എന്ന മാധ്യമ പ്രവര്‍ത്തക സബാ നഖ്‌വിയുടെ ചോദ്യത്തിന് മുസ്ലിംകള്‍ ചേലാകര്‍മ്മം ചെയ്യുന്നവരും ലൈംഗിക ബന്ധത്തില്‍ അതുമൂലം ഇണക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നവരുമാണെന്ന് പറയുക വഴി തന്റെ മതത്തില്‍ പെട്ട പുരുഷന്‍മാരെ ഷണ്ഡീകരിക്കാന്‍ പോലും ഗിരിരാജ് കിഷോറിനെപോലെയുള്ളവര്‍ക്ക് യാതൊരു മടിയുമില്ല. തങ്ങളുടെ പെണ്‍മക്കളെ മുസ്ലിം ചെറുപ്പക്കാര്‍ വശീകരിച്ച് വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയും മുസ്ലിംകളെ പ്രലോഭിപ്പിച്ച് അക്രമാസക്തരാക്കുകയും ഇത്തരക്കാരിലേക്ക് ചൂണ്ടി മതേതരത്വത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന സാധാരണ ഹൈന്ദവരില്‍ പ്രതിരോധമെന്ന പേരില്‍ മുസ്ലിം വിദ്വേഷം വളര്‍ത്താനും ഭൂരിപക്ഷ ഹിന്ദു വോട്ട് കേന്ദ്രീകരിക്കാനും ആധുനിക ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജൂതന്‍മാരെ ഉന്‍മൂലനം ചെയ്യാന്‍ ഹിറ്റ്‌ലര്‍ സീകരിച്ച അതേ മാര്‍ഗമാണ് ഗിരിരാജ് കിഷോറിനെയും ആദിത്യ നാഥിനേയും പോലുള്ളവര്‍ സീകരിക്കുന്നത്. ജൂത ജനതയോട് വിദ്വേഷം വളര്‍ത്താന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ തങ്ങളുടെ പെണ്‍കുട്ടികളെ കുറിച്ച്് ജര്‍മന്‍ ജനതക്ക് താക്കീത് നല്‍കിയത് ഇപ്രകാരമാണ് “തങ്ങള്‍ ആധിപത്യമുറപ്പിച്ച ജനതയുടെ വംശംഗുണങ്ങളുടെ അടിത്തറ മാന്താന്‍ ജൂതന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജര്‍മ്മന്‍ പെണ്‍കുട്ടികള്‍ക്ക് മേല്‍ ജൂത ജാര ക്കണ്ണുകളുമായി പുളച്ചു നടക്കുന്ന കറുത്ത മുടിക്കാരായ ജൂത ചെറുപ്പക്കാരെ ശ്രദ്ധിച്ച് കെള്ളുക. നിഷ്‌കളങ്കരായ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനും ആര്യ രക്തം മലിനമാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് ”(മൈന്‍ കാംഫ്)
ഹിറ്റലര്‍മാരുടേയും മുസോളിനിമാരുടേയും തിരിച്ചു വരവ് മതേതരത്വത്തിന്റെ കഴുത്തില്‍ കോടാലിയിറക്കാനുള്ള ശ്രമമാണെന്ന്് പ്രഭുദ്ധ ഭാരതം തിരിച്ചറിയണം. ഫാഷിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ മതസ്ഥരും ഒന്നിച്ച ് ഒന്നായി മുന്നോട്ട് വരേണ്ടതുണ്ട്.

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി