നമുക്ക് വീണ്ടും കഴിക്കാം
നിന്റെ കുറിയോളം ചോന്ന മുളകും തൊപ്പിക്കുള്ളിൽ ഞാനൊളിപ്പിച്ച
നല്ല മൂവാണ്ടൻ മാങ്ങയും ഉപ്പും
പള്ളിത്തൊടിയിലെ നീളൻ
വാഴയിലയിൽ നമുക്ക് കഴിക്കാം.
നാളെ സുപ്രഭാതം മുഴങ്ങുമ്പോൾ
നമുക്ക് പ്രഭാതസവാരിക്കിറങ്ങണം.
പിന്നെ നേരെ പള്ളിക്കൂടത്തിലേക്കും.
ഒരേ ബെഞ്ചിലിരുന്ന് ആസാദിനേയും
നെഹ്റുവിനേയും ഗാന്ധിയേയും കേൾക്കണം.
അമ്പലമുറ്റത്തെ കളി കഴിഞ്ഞ്
അന്തിക്ക് ബാങ്ക് മുഴങ്ങുമ്പോൾ
അമ്മ വിളക്കുവെക്കും മുമ്പേ
നമുക്ക് വീട്ടിലെത്താം. എനിക്ക് ദിക്ക്റും
നിനക്ക് നാമജപവും ചൊല്ലാം.
അപശബ്ദമൊന്നും കേൾക്കാതെ
അടക്കം പറച്ചിലും ആയുധപ്പുരയിലെ ആർപ്പുവിളികളും ഗൗനിക്കാതെ
വീണ്ടും ആ മൂവാണ്ടൻ കൊതിയോടെ
നമുക്ക് വീണ്ടും കഴിച്ചിടാം
Super
ReplyDelete