സംസം കാത്തിരിക്കുന്നവർ
ഈ സുദിനത്തിൽ മഹതി ഹാജറയുടെ ചരിത്രം ഒന്നോർത്തെടുക്കാം നമുക്ക്. മരുപ്പച്ചകളില്ലാത്ത മണലാരണ്യത്തിൽ, തണലോ തളിരോയില്ലാത്ത മരുഭൂവിൽ സഹനശീലയായി ഉറച്ചു നിന്ന ഹാജറയുടെ ചരിത്രം ആരെയും പുളകം കൊള്ളിക്കുന്നതാണ്. സീറകൾ വിശദീകരിക്കുന്നുണ്ടല്ലോ.., ആ ഉമ്മയുടെ മുലപ്പാൽ വറ്റിപ്പോകണമെങ്കിൽ അവരനുഭവിച്ച വരൾച്ചയുടെ ആഴം എത്രയെന്ന് ഊഹിക്കാവതേയൊള്ളു. ഉയർന്ന് നിൽക്കുന്ന സഫാ മർവാ കുന്നിൻ ചെരിവുകൾ ആ ഉമ്മയുടെ അലച്ചിലിനിപ്പോഴും സാക്ഷിയായി നിൽപ്പുണ്ട്.
വാവിട്ടു കരയുന്ന ചോര പൈതലിനെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്ന ഹാജറയിലൂടെയാണ് ഈ വറുതിക്കാലത്തും നാം ആശ്വാസം കണ്ടെത്തേണ്ടത്. ആൾപ്പാർപ്പില്ലാത്തിടത്ത് അവർക്ക് അഭയം നാഥൻ മാത്രമായിരുന്നു.
തോൽ പാത്രത്തിലെ വെളളം തീർന്നപ്പോഴോ, മകൻ ഇസ്മഈൽ ദാഹ പരവശനായി വാവിട്ടു കരഞ്ഞപ്പോഴോ അവർക്ക് സംസം കണ്ടെത്താനായില്ല !
ഒടുവിലായി, പട്ടിണിയുടെയും പ്രതിസന്ധികളുടെയും പാരമ്യത്തിലതാ സംസം കിളിർക്കുന്നു. ഇന്നത്തെ സമ്പൽ സമൃദ്ധമായ മക്കായുടെ നാഗരികവും ചരിത്രപരവുമായ തുടക്കം അവിടെ നിന്നാണ്.
മാറാവ്യാധികളുടെ ഈ വറുതിക്കാലത്ത്, പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ഇടയിൽ സംസം കിളിർക്കുന്നതും കാത്തിരിക്കുന്നുണ്ട് ഹാജറയുടെയും ഇബ്രാഹിമിന്റെയും സന്തതികൾ ....
Comments
Post a Comment