ലക്ഷദ്വീപിൽ സംഭവിക്കുന്നത്
ജനങ്ങൾ സമാധാനമായി ജീവിക്കുന്ന ഒരു നാട്ടിലേക്കുള്ള സംഘ് പരിവാർ അധിനിവേശവും ആ നാടിന്റെ സ്വാസ്ഥ്യം കെടുത്താനുളള സംഘ് പരിവാർ വ്യക്രതയും കാണേണ്ടവർക്ക് നമ്മോട് ചേർന്ന് കിടക്കുന്ന ലക്ഷദ്വീപിലേക്ക് ഒന്ന് എത്തിനോക്കാവുന്നതാണ്. ഇന്ന് ഈ കാലവും ചേതികളും ഓർത്തു വെക്കാത്തവർ നാളെ കാശ്മീർ എന്തേ ഇന്ത്യയിലെല്ലേ എന്ന് ചോദിച്ചത് പോലെ ലക്ഷദ്വീപിനെ കുറിച്ചും നിസ്സഗതയോടെ ചോദിച്ചേക്കാം. ലക്ഷദ്വീപിൽ കാശ്മീർ മോഡൽ കാവിവൽക്കരണം നടന്ന് കൊണ്ടിരിക്കുകയാണ്.
99 ശതമാനവും മുസ്ലിങ്ങളാണ് ലക്ഷദ്വീപിൽ. കേരളത്തിൽ നിന്നും മറ്റുമായി വരുന്ന അമുസ്ലിം ഉദ്യോഗസ്ഥരും തൊഴിലാളികളും ദ്വീപിലുണ്ട്. വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമാണവർ ആ കൊച്ചുദ്വീപുകളിൽ ജീവിക്കുന്നത്. അതിഥികളായി എത്തുന്ന അമുസ്ലിക്കൾക്ക് വേണ്ടി അമ്പലങ്ങളും അവിടെ നിർമ്മിച്ചിട്ടുണ്ട്. മതനിരപേക്ഷതക്ക് മുറിവേൽപ്പിക്കുന്ന യാതൊരു പ്രവർത്തനവും അവിടെ ഇത് വരെ നടന്നിട്ടില്ലെന്നുള്ളത് ആ നാടിന്റെ മതേതര മനസ്സിനെയാണ് വിളച്ചോതുന്നത്.
മനോഹരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപിന്റെ രാഷ്ട്രീയ, സാമൂഹികാവസ്ഥയിൽ ഇന്ന് ഏറെ മാറ്റം വന്നിട്ടുണ്ട്. സംഘ് പരിവാർ 'അധിനിവേശം' കൊണ്ട് വീർപ്പ് മുട്ടുകയാണ് ആ ജനത.
1956 മുതൽ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന ലക്ഷദ്വീപിൽ കേന്ദ്രം നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ഭരണം നിർവഹിക്കുന്നത്. IAS ഉദ്യോഗസ്ഥർക്കാണ് ഇങ്ങനെ ചുമതലാധികാരം ഉണ്ടാകുന്നത്.
2020 ൽ BJP സഹയാർത്രികനായ പ്രഫുൽ കെ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ലക്ഷദ്വീപിലേക്ക് വന്നതോടെ സ്ഥിതി ഗതികൾ ആകെ മാറി മറഞ്ഞു. തുടർന്ന് അവിടെന്ന് അങ്ങോട്ട് ഘട്ടം ഘട്ടമായി ലക്ഷദ്വീപിന്റെ സംസ്കൃതിയെ നോക്ക് കുത്തിയാക്കിക്കൊണ്ട് കാവിവൽക്കരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
കാവി 'പരിഷ്ക്കരണങ്ങൾ' ഇപ്രകാരം ചുരുക്കി വിവരിക്കാം ...
▪️ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങി എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി.
▪️സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടു.
▪️ ടൂറിസം വകുപ്പിൽ നിന്ന് അകാരണമായി 190 ജീവനക്കാരെ പിരിച്ചുവിട്ടു.
▪️ തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
▪️ മദ്യ നിരോധിത മേഖലയായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക്ക് അനുമതികൊടുത്തു.
▪️ ബീഫ് നിരോധനം ഏർപ്പെടുത്തി.
▪️ അംഗൻവാടികൾ അടച്ചുപൂട്ടി.
▪️ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ഥാപിച്ചിരുന്ന ബോഡുകളും പോസ്റ്ററുകളും എടുത്തു മാറ്റി.
▪️ഗുണ്ടാ ആക്ട് നടപ്പിലാക്കി.
▪️ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തി.
▪️ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിയ്ക്കുകയും ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖം വഴി വേണമെന്ന് നിർബന്ധം ചലുത്തി.
▪️ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി!
മുസ്ലീങ്ങൾ മാത്രമുള്ള പ്രദേശത്താണ് ബീഫ് നിരോധനമെന്നും കുറ്റകൃത്യങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തിടക്കാണ് 'ഗുണ്ടാ Act ' എന്നും പ്രത്യേകം അടിവരയിട്ട് മനസ്സിലാക്കണം.
ഈ കരിനിയമങ്ങൾ ലക്ഷദ്വീപിന്റെ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും ധ്വംസിക്കുന്നവയാണ്.
പ്രദേശവാസികളുടെ നിർദ്ദേശങ്ങളെ മറികടന്ന് കോവിഡ് പ്രോട്ടോക്കോളുകൾ ഭേദഗതി വരുത്തി. പോസിറ്റിവിറ്റി റേറ്റ് O% ആയിരുന്ന ലക്ഷദ്വീപിൽ പോസിറ്റിവിറ്റി റേറ്റ് 60% ത്തിലധികമായത് ഈ 'പരിഷ്കരണ'ത്തിലാണ്. പാവപ്പെട്ട ദ്വീപുകരുടെ ജീവൻ പൊലിഞ്ഞ് കൊണ്ടിരിക്കുന്നു. ആവശ്യത്തിനുള്ള ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപിൽ ഇത് അങ്ങേയറ്റം ദുസ്സഹമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ ...
ജീവിത സാഹചര്യങ്ങളോട് മല്ലടിക്കുന്ന ദ്വീപുകാരെ ചേർത്ത് പിടിക്കുകയായിരുന്നു ഈ രാജ്യം ഇത് വരെ ചെയ്ത് കൊണ്ടിരുന്നതെന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് ബോധ്യമാവും. ലക്ഷദ്വീപിലെ വിസ്മയം എന്ന പുസ്തകത്തിൽ ദ്വീപുകാരനായ ഹസ്സൻ കോയ എഴുതുന്നത് കാണാം
"ആഴക്കടലിന്റെ നടുവിൽ ഒറ്റപ്പെട്ടുപോയ ദ്വീപുകളെ സംസ്ഥാന പുനസംഘടനാ വേളയിൽ 1956 നവംബർ 1 ന് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചു. കോഴിക്കോട് ആസ്ഥാനമായി ഒരു അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് തുറന്നു. പക്ഷെ പിന്നീട് ദ്വീപുകളുടെ തലസ്ഥാനവും ഭരണവും ദ്വീപിൽ തന്നെ വേണമെന്ന് നെഹറുവിന് തോന്നി. ഇതിനായി അനുയോജ്യനായ ഒരാളെ കണ്ടെത്താൻ വേണ്ടി നെഹ്റുജി തിരച്ചിൽ തുടങ്ങി. അങ്ങിനെയാണ് കേരളത്തിലെ തലശ്ശേരി സ്വദേശി ശ്രീ. മൂർക്കോത്ത് രാമുണ്ണിയെ പ്രധാനമന്ത്രി നേരിൽ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ ആരാഞ്ഞത്. . രാമുണ്ണിയെ പണ്ഡിറ്റ്ജി മയത്തിൽ ഉപദേശിച്ചു.
“നീ പോകണം നിന്റെ നാട്ടുകാരാണവർ. അവർ സംസാരിക്കുന്നത് നിന്റെ ഭാഷയാണ്. പുറപ്പെടാൻ തയ്യാറാവുക. എന്റെ എല്ലാ സഹായവും നിനക്കുണ്ടാകും. ഒരുപാട് വർഷങ്ങളായി ചൂഷണങ്ങൾക്ക് വിധേയരായി എല്ലാം നഷ്ടപ്പെട്ടവരാണവർ. കഴിഞ്ഞ മുന്നൂറ് വർഷങ്ങൾ അവർക്ക് ലഭിക്കാതെ പോയതെല്ലാം മൂന്ന് വർഷം കൊണ്ട് നീ അവർക്ക് നൽകണം.
നെഹ്റുജിയുടെ വാക്കുകളിൽ രാമുണ്ണിയുടെ ഹൃദയം ആലിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിൽ മാറ്റമുണ്ടായി. രാമുണ്ണി ദീപിലേക്ക് പോകാൻ തീരുമാനിച്ചു.
സ്നേഹ സമ്പന്നനും കർമോത്സുകനുമായ മൂർക്കോത്ത് രാമുണ്ണി 1961 ഡിസംബർ 6-ാം തിയ്യതി അഡിമിനിസ്ട്രേറ്ററായി അധികാരമേറ്റു. പണ്ഡിറ്റ്ജിയുടെ ആഗ്രഹം പോലെ ദ്വീപുകളുടെ ആസ്ഥാനം കവരത്തിയിലേക്ക് മാറ്റി, തന്റെ ഓഫീസും താമസവും കവരത്തിയിലാക്കി.
ഭരണകേന്ദ്രമായ സെക്രട്ടറിയറ്റും അഡ്മിനിസ്ട്രേറ്റർക്ക് താമസിക്കാനുള്ള ബംഗ്ലാവും ആസ്ഥാന ദ്വീപിൽ പണിതീർത്തു. ആധുനിക യാത്രാ സൗകര്യങ്ങളൊന്നിമില്ലാതിരുന്നിട്ടും അഡ്മിനിസ്ട്രേറ്റർ ഓരോ ദ്വീപിലും അനവധി തവണ നേരിട്ട് സന്ദർശിച്ചു. അവിടത്തെ പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കടലിൽ തോണിയിലും കരയിൽ പവ്വർടില്ലറിലുമായി സഞ്ചരിച്ചു. 1961 മുതൽ 1965 വരെ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ശ്രീ. രാമുണ്ണി അടിസ്ഥാനപരമായ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും അടിത്തറ പാകിയിട്ടാണ് ദ്വീപു വിട്ടു പോയത്.
മത്സ്യബന്ധനം, കൃഷി, സഹകരണം, മൃഗസംരക്ഷണം, പൊതുമരാമത്ത്, വൈദ്യുതീകരണം, കമ്പിയില്ലാകമ്പി, പോസ്റ്റോഫീസ്, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുകയുമുണ്ടായി.
വായനശാല, യൂത്ത് ക്ലബ്ബ്, മഹിളാ സമാജം, നഴ്സറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഡാക്ക് ബംഗ്ലാവ്, പോസ്റ്റോ ഫീസ്, പ്രൈമറി ഹെൽത്ത് മുതലായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ ദ്വീപുകളിലും എത്തിച്ചു.
യാതൊരു ജീവിതസൗകര്യങ്ങളുമില്ലാതിരുന്ന അക്കാലത്ത് ദ്വീപിൽ വന്ന് കുടുംബസമേതം താമസിച്ച് ദ്വീപിനുവേണ്ടി പ്രവർത്തിക്കുവാൻ ആദരണീയനായ ശ്രീ രാമുണ്ണിക്കെല്ലാതെ മറ്റൊരാൾക്കും സാധിക്കുമായിരുന്നില്ല എന്ന എന്റെ വി ശ്വാസം നാളേറെ കഴിയുംതോറും കൂടുതൽ ദൃഢമാവുകയാണുണ്ടായത്. സനേഹസമ്പന്നനായ ആ കർമ്മയോഗിയെ ദ്വീപുകാർ ദ്വീപുകൾ നിലനിൽക്കുന്ന കാലമത്രയും ഓർമ്മിക്കും.
ദ്വീപുകൾ സന്ദർശിക്കുവാനുള്ള ആശ മനസ്സിലിരിക്കെയാണ് 1964 മെയ് മാസം 27 ന് ഇന്ത്യയിലെ 50 കോടി ജനങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് നവഭാരത ശിൽപി ജവഹർലാൽ നെഹ്റു നമ്മെ വിട്ടുപിരിഞ്ഞത്. (ലക്ഷദ്വീപിലെ വിസ്മയം; പേജ്. 21 ഹസ്സൻ കോയ)
നിസ്സഹായരും നിരാലംബരുമായ ദ്വീപുകാരെ ദേശീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ജവഹർലാൽ നെഹ്റുവുന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.
ദ്വീപുകാരുടെ സ്നേഹവും അവരനുഭവിക്കുന്ന പ്രയാസങ്ങളും ഈ ലേഖകൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.
ആധുനിക ലോകത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായ ഇന്ധനം, ടെലികോം, ഇന്റർനെറ്റ് എന്നീ മൂന്ന് മേഖലകളിലും കേരളത്തേക്കാൾ ഏറെ പിന്നിലാണ് ഈ കൊച്ചു പ്രദേശം. റേഷനായിട്ടാണ് പെട്രോൾ ലഭിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്നതിനാൽ ഉയർന്ന ജീവിത ചിലവുകളാണ്. സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും തുടർപഠനത്തിനും ചികിത്സക്കും കരയെ(കേരളത്തെ) ആശ്രയിക്കാതെ നിവൃത്തിയില്ല. കരയിൽ നിന്ന് മടങ്ങുമ്പോൾ ഭീമമായ സംഖ്യയാണ് അവർക്ക് ചിലവ് വരുന്നത്.
മരണംപോലുള്ള അടിയന്തരഘട്ടങ്ങളിൽ പെട്ടെന്നുള്ള യാത്രയും ക്ലേശകരമാണ്. കപ്പലിന്റെ ഷെഡ്യൂളുകൾ നോക്കിയേ യാത്ര തിരിക്കാനാകൂ. അതും ചുരുങ്ങിയ പക്ഷം ഒരു ദിവസമെങ്കിലും എടുക്കുന്നു. ഫ്ലൈറ്റും ഹെലികോപ്റ്ററുകളും ഉണ്ടെങ്കിലും അടിയന്തിര യാത്രക്ക് അവ ശാശ്വത പരിഹാരങ്ങളല്ല.
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സംഘ്പരിവാർ അധിനിവേശം അവരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്നു. ഏതൊരു പ്രദേശത്തെ പോലെയും ദ്വീപ്, ദ്വീപുകാർക്കുള്ളതാണ്. ദ്വീപിന്റെ സംസ്കൃതിയും പാരമ്പര്യവും അറിയുന്നവരാണ് അവിടെ ഭരിക്കേണ്ടത്. BJP കെട്ടിയിറക്കിയ പ്രഫുൽ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കാനുള്ള നടപടികൾ നമുക്ക് സ്വീകരിക്കാം ... ഈ അതിക്രമങ്ങളോട് ഒന്നിച്ചു നിന്ന് പോരാടുകയും ചെയ്യാം
ലക്ഷദ്വീപിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
Comments
Post a Comment