അനുഭവം ഭാഗം നാല് എന്റെ നോമ്പുകാല സ്മരണകൾ


  സമൂസയിലേക്കുറ്റ് നോക്കുന്ന കണ്ണുകൾ

  നോമ്പ്കാല സ്മരണയിൽ മായാതെ നിൽക്കുന്നതെന്നും നോമ്പ് തുറകളാണ്. ഓർമ്മവെച്ച കാലം മുതലേ പള്ളിയിൽ തന്നെയാണ് അധികവും നോമ്പ് തുറക്കാറ്. മുമ്പ് ഇത്തരമൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ആരോ ഒരാൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ 'നോമ്പ്തുറ'. വീട്ടിൽ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടെങ്കിലും പള്ളിയിൽ തന്നെയാണ് നോമ്പ് തുറക്കുക. എന്തോ ഒരു പ്രത്യേക രസമാണ് അതിന്.
   300 രൂപയാണ് ഒരു ദിവസത്തെ ചിലവ് അതാരെങ്കിലും വഹിക്കും. ആദ്യപത്തിൽ  ഏകദേശം അമ്പതിൽ കുറയാത്ത ആളുകൾ ഉണ്ടാകുമെങ്കിലും  പിന്നീടത് കുറഞ്ഞ് വരും. നമസ്ക്കാരങ്ങൾക്ക് മാത്രമല്ല നോമ്പ് തുറയിലും ആളുകൾ ക്രമാധിതമായി കുറയുന്നുണ്ട്.
  സ്കൂൾ വിടുന്നത് വരെ ഒന്നും അറിയണ്ട സമയം പോകുന്നതറിയില്ല. നാല് മണി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ നോമ്പ് തുറക്കുന്നത് വരെ പത്തമ്പത് മണിക്കൂറിന്റെ ദൈർഘ്യമുണ്ടാകും. സെക്കന്റ് സൂചി മിനിറ്റ് സൂചിയായും മിനിറ്റ് സൂചി മണിക്കൂർ സൂചിയായും മാറുന്നുണ്ടോയെന്ന് പോലും സംശയിച്ചിട്ടുണ്ട്.
ഈ കാത്തിരിപ്പും മുഷിപ്പും ഒഴിവാക്കാനുള്ള വഴികളോരോന്നായി അന്വേഷിക്കും. പളുങ് കളിയും പകിട കളിയും കളിച്ച് നോക്കും. നോ,രക്ഷ. ഇനിയുള്ള മാർഗം സൈക്കിൾ സവാരിയാണ്. സൈക്കിളെടുത്ത് കൂട്ടുകാരോടൊപ്പം പുതിയ വഴികൾ തേടിയലയും. അത് വരെ കാണാത്ത നാടും, കുന്നും വരെ ഞങ്ങൾ താണ്ടും. പലപ്പോഴും ഈ സവാരിക്കൂട്ടം വഴി തെറ്റി എവിടെയെങ്കിലും കുടുങ്ങി പള്ളിയിലെത്താൻ വൈകാറുമുണ്ട്. ഈ കൂട്ടത്തിൽ കൂടിയാൽ സമയം പോകുന്നതറിയില്ല.
    നോമ്പ് തുറക്കായി പള്ളിയിലെത്തിയാൽ ബഹുകേമമാണ്. വത്തക്ക, രണ്ട് ഈത്തപ്പഴം, നാരങ്ങയോ മുസബ്ബിയോ, പിന്നെ നമ്മുടെ സമൂസയും. ഇതാണ് വിഭവങ്ങൾ.  നോമ്പ് തുറയിലെ താരം സമൂസയാണ്. മഹാറാണി ചമഞ്ഞാണ് സമൂസ ഇരിക്കുന്നത്. കാര്യം മറ്റൊന്നുമല്ല എല്ലാ കണ്ണുകളും ഉറ്റ് നോക്കുന്നത് അവളെയല്ലേ.....
   പകൽ മുഴുവൻ നോമ്പെടുത്ത് പരിക്ഷീണിത ഭാവത്തിലാകും പള്ളിയിൽ ഇരിക്കുന്നത്. മുതിർന്നവരെ പോലെ നോമ്പിന്റെ ക്ഷീണം വേണ്ടത് പോലെ മുഖത്ത് കാട്ടികൊണ്ട്. ഈ ധ്യാനത്തെ ഭേദിച്ച് കൊണ്ട്  കിച്ചനിൽ നിന്നു മമ്മദ്ക്കാന്റെ (പേര് സാങ്കൽപ്പികം) വിളി വരും മോനേ, നിനക്ക് നോമ്പില്ലല്ലോ വന്ന് ഈ വെള്ളത്തിന്റെ മധുരം നോക്കിയേ.....
ഒന്നും പറയണ്ട നമ്മളാകെ ചൂളിപ്പോകും 
'വല്ലാത്ത മധുരമായിപ്പോയി'
നോമ്പ്കാരന്റെ കുപ്പായം അഴിച്ച് വച്ച് ആരെങ്കിലും കേട്ടോന്ന്  ഒളിക്കണ്ണിട്ട് നോക്കി മെല്ലെ മെല്ലെ അടുക്കളയിലേക്ക് പോകും.
'അന്നാലും എനിക്ക് നോമ്പില്ലന്ന് ആളെങ്ങനെ അറിഞ്ഞാവോ?.... '
  ബാങ്ക് വിളിക്കുന്നതിന് നന്നേ മുമ്പേ പ്രത്യേക ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിക്കും. കുട്ടികൾ,  മുതിർന്നവർ, കാരണവൻമാർ അങ്ങനെ ഓരോരുത്തർക്കും പ്രത്യേകം റിസർവ്വ് സീറ്റുകൾ ഉള്ള അലിഖിത രേഖയുണ്ടായിരിക്കാം അറിയില്ല.
പ്ലെയിറ്റിലെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി സമയം തള്ളി നീക്കും.
  ആളൊഴിഞ്ഞ സീറ്റുകൾ. ബെഞ്ച് മുഴുവൻ കാലിയാണ്. അടുത്ത പ്ലെയിറ്റിലെ സമൂസ മാടി വിളിക്കുന്നുണ്ടാകും.
'ദാ വരുന്നു ബാങ്കൊന്ന് കൊടുക്കട്ടെ......'
'പടച്ചോനേ ഇതൊക്കെ ഞാൻ തന്നെ തിന്നു തീർക്കണ്ടേ....'  ഓ ഭാഗ്യം!
ആരും വരല്ലേന്നു പ്രാർത്ഥിക്കും. ഇതിനിടയിൽ അടുത്തുള്ള പ്ലയിറ്റുകളുടെ ഭാഗം വെപ്പ് നടന്നു കാണും. രണ്ട് മൂന്നെണ്ണം എനിക്കും കിട്ടും. ഇതിനിടയിലാകും ബാങ്ക് കൊടുക്കാൻ നേരത്ത് മഴവെള്ളപ്പാച്ചില് പോലെ കൊറേ എണ്ണം കയറി വരുന്നത്.
ദു:ഖം....   വിഷാദം...    മൂകം....
ഒന്നും പറയാനില്ല ഇവൻമാരൊക്കെ എവിടെന്നാ വെരണത്?
ദുഷ്ടൻമാർ കൃത്യനിഷ്ട ഇല്ലാത്തവർ വെറുതെ കൊതിപ്പിച്ച്....
വിഹിതമായി കിട്ടിയ ഓരോ പ്ലെയിറ്റും നീക്കിക്കൊടുക്കും.
'തിന്നോ തിന്നോ നാളെ മുതലെങ്കിലും നേരത്തോടെ വാട്ടോ... '
മനസ്സിൽ പറയും. അങ്ങനെ കാത്ത് വച്ച എത്രയോ കസ്തൂരി മാമ്പഴങ്ങൾ കാക്കയല്ല, ഇക്കാക്കമാർ കൊണ്ട് പോയിരിക്കുന്നു....
തുടരും
അവസാന ഭാഗം 5
പെരുന്നാൾ നിലാവ്

Comments

  1. സുന്ദരമായ ആവിഷ്ക്കാരം

    ReplyDelete

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി