സ്വഹാബികളുമൊത്ത് യുദ്ധത്തിനിറങ്ങിയ ഒരു സന്ദർഭത്തിൽ മലമ്പാതകളും മരുഭൂമികളും മുറിച്ച് കടക്കുന്നതിനിടയിൽ തിരുമേനി(സ്വ) പറഞ്ഞു: മദീനയിൽ ചില ആളുകളുണ്ട്, നിങ്ങൾ ഒരു താഴ്വരയും മരുഭൂമിയും താണ്ടിക്കടക്കുന്നില്ല അവർ നിങ്ങളോടൊപ്പമില്ലാതെ, പ്രതിഫലത്തിൽ പങ്ക്പറ്റാതെ. യുദ്ധത്തിൽ പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവർക്ക് എങ്ങിനെയാണ് പ്രതിഫലം ലഭിക്കുകയെന്ന് സ്വഹാബികൾ ആശ്ചര്യം കൂറിയപ്പോൾ നിങ്ങളോടൊപ്പം വരാൻ അവർക്കും ആഗ്രഹമുണ്ടായിന്നുവെന്നും രോഗമാണ് അവരെ തടഞ്ഞതെന്നും അതിനാൽ അവർക്കും പ്രതിഫലമുണ്ടെന്നും തിരുമേനി (സ്വ) മറുപടി നൽകി. (മുസ്ലിം) നോക്കൂ, ആഗ്രഹമുണ്ടെങ്കിൽ കൂലിയുമുണ്ട്! ഒരുവേള ചെയ്യാൻ സാധിക്കാതെ വരികയാണെങ്കിലും ആഗ്രഹം നിമിത്തം നാഥൻ പ്രതിഫലം നൽകും. പാവപ്പെട്ടവന് പണക്കാരനെ പോലെ ദാനം ചെയ്യാനും, നമസ്ക്കരിക്കാൻ സാധിക്കാത്തവന് നമസ്ക്കരിക്കാനും നോമ്പെടുക്കാൻ സാധിക്കാത്ത രോഗിക്ക് നോമ്പ് നോൽക്കാൻ ആഗ്രഹിക്കുന്നതിലും തെറ്റുണ്ടോ...? ഇല്ലന്ന് മാത്രമല്ല, അത്മാർത്ഥമായ ആഗ്രഹങ്ങൾക്ക് പുണ്യവുമുണ്ട്. നമുക്ക് ആഗ്രഹിക്കാം കുന്നോളം ചെയ്ത് കൂട്ടാൻ....