ഓൾഡ് എയ്ജ് ഹോം


   യാത്രക്കിടയിൽ അവൻ അയാളോടൊന്നും പറഞ്ഞിരുന്നില്ല. കാർ കിതച്ചും കുതിച്ചും മുന്നോട്ട് നീങ്ങി.  നമ്മൾ എങ്ങോട്ടാണ് പോണത്..?   പറയൂ..   നമ്മൾ എങ്ങോട്ടാണ്..?  കുറച്ച് കൂടിയൊള്ളു അച്ഛാ കഷ്ടിച്ച് രണ്ട് കിലോമീറ്റർ. അവന്റെ മറുപടിയിൽ അക്ഷമനായി അയാളിരുന്നു.  
   മനോഹരമായ ഒരു പുന്തോട്ടത്തിനു സമീപം വണ്ടി നിർത്തിയിറങ്ങി.  ഓ.. ഇത് ഗാന്ധി പാർക്കല്ലേ..? പണ്ട് എന്നും വൈകുന്നേരങ്ങളിൽ വരാറുണ്ടായിരുന്നു.  അച്ഛന്റെ ഓഫീസ് ഇവിടെ അടുത്തായിരുന്നു. നിനക്ക് അതൊന്നും ഓർമ്മ കാണില്ല. അച്ഛന്റെ ഓർമ്മകൾക്കിപ്പോഴും മങ്ങലേറ്റിട്ടില്ല.  ഒരോന്നായി എല്ലാം അച്ഛൻ ഓർത്തെടുക്കുന്നു. എന്നാൽ കുറച്ച് നാളായി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുണ്ട്. അവനൊഴിച്ച് എല്ലാവരോടും ദേഷ്യപ്പെടുന്നു. അവന്റെ പേരിൽ എല്ലാവരോടും വഴക്കടിക്കുന്നു. ഒടുവിൽ അവനെ ചീത്ത വിളിച്ചെന്ന് പറഞ്ഞ് സുപ്പീരിയറിനെ പൊതിരെ തല്ലിയിരിക്കുന്നു. അച്ഛന്റെ സമനില തെറ്റിയതായി അവൻ തിരിച്ചറിയുകയായിരുന്നു. ഗാഢമായ സ്നേഹവും ചിലപ്പോൾ ഭ്രാന്താകാറില്ലേ അങ്ങനെയെന്തോ..
  അവളുടെ നിർബന്ധത്തിൽ അച്ഛനെ നഗരത്തിലെ വൃദ്ധസദനത്തിലാക്കാനാണ് അവനിപ്പോൾ  വന്നത്. മക്കളെ അച്ഛൻ ഉപദ്രവിക്കുമോന്ന് അവൾക്ക് ഭയമുണ്ടത്രെ.  പോരാത്തതിന് ഭ്രാന്തനെന്ന വിളിപ്പേരും വന്ന് കൊണ്ടിരിക്കുന്നു. മുദ്രകുത്തും മുമ്പേ അച്ഛനെ മാറ്റാൻ ഒടുവിൽ അവനും തോന്നി. 
    അച്ഛാ... എന്തിനാണച്ഛാ ഇങ്ങനെ എല്ലാവരോടും വഴക്കടിക്കുന്നത്. എന്തിനാണ് അച്ഛനയാളെ തല്ലിയത്..? അച്ഛനെ വൃദ്ധസദനത്തിലാക്കാനാണ് എല്ലാവരും പറയുന്നത്. കുഞ്ഞമ്മാവനും അതു തന്നെയാ പറഞ്ഞത്. ഞാനെന്താ ചെയ്യ അച്ഛാ ... ?  ഒറ്റശ്യാസത്തിൽ പറഞ്ഞൊപ്പിച്ചവൻ കരയാൻ തുടങ്ങി.  അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ അച്ഛൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ...  പറയച്ഛാ ഞാൻ എന്താ ചെയ്യേണ്ടത്..?  വീണ്ടും അവൻ ആവർത്തിച്ചു.  ''നമുക്ക് പോകാം അതിനെന്താ.. ഇവിടെ വേണ്ട. മറ്റാരു ഓൾഡ് എയ്ജ് ഹോമുണ്ട് ഞാൻ കാണിച്ച് തരാം അവിടെ നിന്റെ അമ്മയേക്കാൾ സുന്ദരികളായ തരുണികൾ ഉണ്ടെടാ... അയാൾ ചിരിക്കാൻ ശ്രമിച്ചു. അവൻ ചിരിച്ചില്ല അയാളുടെ കണ്ണിലെ അഗ്നി പൊലിയുന്നതും  കണ്ട് നിസ്സംഗതയോടെ അവൻ നിന്നു.
  അച്ഛാ...  ഞാനീ മടിയിലൊന്ന് തലചായ്ക്കട്ടെ..? അയാളുടെ മടയിലേക്കൊരു കുട്ടിയെപ്പോലെ അവൻ ഊളിയിട്ടു. 
  കണ്ണീര് തുടച്ചവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഉറങ്ങുകയായിരുന്നു. അപ്പോഴേക്കും സദനത്തിലേക്കിനി ഇല്ലെന്ന മട്ടിൽ അയാൾ ഗാഢ  നിദ്രയിലാണ്ടിരുന്നു.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി