ഇനിയെന്നാണ് നമ്മുടെ മേൽമുണ്ടുകൾ അഴിയുന്നത്..?
ഗാന്ധിവിചാരം നല്ലതാണെന്ന് തോന്നുന്നു. മുഷിഞ്ഞ നോട്ടിലെ ഗാന്ധി രൂപം നമ്മുടെ ജീവിതം പ്രകാശിതമാക്കുന്ന ഒന്ന് കൂടിയാണ്.
തന്റെ വസ്ത്രാധാരണ രീതിയുടെ പേരിൽ അർദ്ധനഗ്നനായ ഇന്ത്യയുടെ രാഷ്ട്രപിതാവ് പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് ആവശ്യമായ വസ്ത്രം താങ്കൾ ധരിച്ചിട്ടില്ലന്ന് പറഞ്ഞ വൈസ്രോയിയോട് രണ്ടാൾക്ക് ആവശ്യമുള്ളത് താങ്കൾ ധരിച്ചിട്ടുണ്ടെന്ന് മറുപടി പറഞ്ഞവനാണ് ഗാന്ധി.
കോട്ടും സൂട്ടും ധരിച്ച ബാരിസ്റ്റർ ബിരുദധാരിയായ ആ ചെറുപ്പക്കാരൻ എന്ന് മുതലാണ് മേൽമുണ്ട് ഉപേക്ഷിച്ചത്...?
പുഴയിൽ മാറാൻ ചേലയില്ലാതെ
ഒറ്റമുണ്ടിൽ ഈറനണിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീയുടെ ദു:ഖ ചിത്രമാണ് തന്റെ മേൽമുണ്ടും തലപ്പാവും അഴിച്ചു നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഓളങ്ങളെ തഴുകി നീങ്ങുന്ന വസ്ത്രം കണ്ട് അന്നൊരു തീരുമാനം കൂടി അദ്ദേഹം എടുത്തു. ഞാനിനി തലപ്പാവും മേൽമുണ്ടും ധരിക്കില്ല.
വീടില്ലാതെ അലയുന്നവരുടേയും പീടിക തിണ്ണയിൽ ഉറങ്ങുന്നവരുടേയും ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവരുടേയും എത്രയോ കാഴ്ച്ചകൾ ദിനേനെ കൺമുന്നിലൂടെ കടന്ന് പോയിട്ടും നമ്മുടെ ആഡംബരത്തിന്റെ മേൽമുണ്ട് അഴിയാത്തത് എന്ത് കൊണ്ടാണ്...?
സ്റ്റാറ്റസ് കാണിക്കാൻ സ്റ്റാറ്റസിലൂടെ തീൻമേശ കാണിച്ച് ഉണ്ണാത്തവനേയും പുതുവസ്ത്രം കാണിച്ച് വിവസ്ത്രനേയും റമളാനിൽ പോലും നാം വല്ലാതെ നോവിക്കുന്നില്ലേ..?
നാഥൻ നമ്മെ പൂർണ്ണ നഗ്നനാക്കുന്നതിന് മുമ്പേ ആഡംബരങ്ങളുടേയും പൊങ്ങച്ചങ്ങളുടേയും ഉടയാടകൾ അഴിച്ച് വെക്കാൻ നമുക്കാവണം.
Comments
Post a Comment