വീണ്ടും പൊള്ളുകയാണല്ലോ നെയ്പായ്സം...



   മാധവിക്കുട്ടിയുടെ ആദ്യം വായിച്ച കഥ നെയ്പ്പായ്സം ആണെന്ന് തോന്നുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് തിരഞ്ഞ് പിടിച്ച് വായിച്ചത് ഓർമ്മയുണ്ട്. പിന്നീട് എത്രയോ വട്ടം വായിച്ചിരിക്കുന്നു. അപ്പോഴെല്ലാം ഒരു നടുക്കത്തോടെ മാത്രമെ വായിച്ചിട്ടൊള്ളു.     അമ്മയുടെ പെട്ടെന്നുള്ള വിയോഗം തീർത്ത വലിയ ശൂന്യത തന്റെ സ്വതസിദ്ധമായ ശൈലിയിൽ വായനക്കാരിൽ പടർത്തുന്നത് കൊണ്ടാവാം ഇന്നും 'നെയ്പായ്സം' തൊടുമ്പോൾ പൊള്ളുന്നത്. 
   ഉമ്മയില്ലാത്ത വീട് എങ്ങിനെയായിരിക്കും..? ഉമ്മയുണ്ട് എന്നതിനേക്കാൾ വലിയ സൗഭാഗ്യം മറ്റെന്താണ് ഈ ഭൂമിയിൽ..? 
   വീട് രണ്ട് തരമാണ് ഒന്ന് ഉമ്മയുള്ള വീടും മറ്റൊന്ന് ഉമ്മയില്ലാത്ത വീടുമെന്ന് എവിടെയൊ വായിച്ചതോർക്കുന്നു. 
ഉമ്മയില്ലാതെ എങ്ങിനെയാണ് ഒരു വീടാവുക...?
അവരുടെ വിയോഗത്തേക്കാൾ വലിയ ശൂന്യതയില്ല. ആ ശൂന്യത ഒരാൾക്കും നികത്താനാവാത്ത വിടവ് തീർക്കുന്നു.
    വാപ്പയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ മഹാനായ ഇമാം സുയൂത്തി പറഞ്ഞത് എനിക്ക് എന്റെ ഉമ്മയെ മതിയെന്നാണ്. അവരേക്കാൾ വലുതായി മറ്റെന്താണ് ഉള്ളതെന്ന് ഇമാം ചോദിക്കുന്നുണ്ട്. വാപ്പ തന്ന ഏറ്റവും നല്ല സമ്മാനം ഉമ്മയാണ്. ഉമ്മ തന്നതോ വാപ്പയേയും.
    ഉമ്മാ എന്ന വിളിക്ക് ഉത്തരം കിട്ടാതാകുമ്പോഴാണ് അവർ നമുക്ക് എത്രമേൽ പ്രിയപ്പെട്ടവരായിരുന്നുവെന്ന് നാം തിരിച്ചറിയുക. അല്ലെങ്കിലും നാം അങ്ങിനെയാണല്ലോ ഉള്ളപ്പോൾ ഒന്നിനും വിലയറിയില്ല.  നുകരുമ്പോൾ അറിയാത്തതും അകലുമ്പോൾ അറിയുന്നതുമാണ്  സ്നേഹം. വിശിഷ്യ ഉമ്മ പകർന്ന സ്നേഹമെന്ന വികാരം.
  വിയോഗത്തോടെ നഷ്ടപ്പെടുന്നത് ഗുണദോഷിയായ നിലക്കാത്ത ഘടികാരം മാത്രമല്ല. നമ്മെ മറ്റാരേക്കാളും സ്നേഹിച്ച ഒരാളുടെ സൗമ്യമായ പ്രാർത്ഥന കൂടിയാണ്.
റബ്ബ് നമ്മുടെ മാതാപിക്കൾക്ക്  ആയുരാരോഗ്യം പ്രധാനം ചെയ്യട്ടേ..


 

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി