ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട്



 റിലീഫിന്റെ ഭാഗമായി പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഇറങ്ങിയ  രണ്ട് സുഹൃത്തുക്കൾ ആ കൂരക്ക് മുന്നിലെത്തി. അതിലൊരാൾ സമ്പന്നനായ വ്യാപാരി കൂടിയാണ്.
   ഏത് നിമിഷവും തകർന്ന് വീഴാവുന്ന ആ കൂരക്ക് മുമ്പിൽ ചുമച്ച് കൊണ്ട് മധ്യവയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. അൽപ്പ സമയത്തിനകം  അകത്ത് നിന്ന് നിസ്ക്കാര കുപ്പായത്തിൽ തന്നെ പ്രായമായ ഒരു ഉമ്മ പുറത്തേക്ക് വന്നു. ആഗതർ സമ്പന്നമായ ആ കിറ്റുകൾ അവരെ ഏൽപ്പിക്കുമ്പോൾ അമിതാഹ്ലാദം അവരിൽ കണ്ടില്ല. അവർ നിസ്സഹായതയോടെ നോക്കി നിന്നു. 
   'മകളെ ഡോക്ടറെ കാണിച്ചില്ലേ..?' മകളുടെ രോഗത്തെ കുറിച്ചവർ തിരക്കി. 
'' ഇല്ല ! ഡോക്ടറെ കാണിക്കാൻ എവിടെ നിന്നാണ് പണം മക്കളേ... നാളെ എന്ത് വെക്കും എന്ന് പോലും അറിയാത്ത ഈ അവസ്ഥയിൽ...''
ഒരു ദീർഘനിശ്വാസത്തിന് ശേഷം അവർ പറഞ്ഞു. 
   നിരാശയിൽ തുടങ്ങിയ സംസാരം തന്റെ നാഥനിലുള്ള അടങ്ങാത്ത പ്രതീക്ഷയിലാണ് അവർ അവസാനിപ്പിച്ചത്. '' ''പക്ഷെ മക്കളേ... ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട് അവനൊരു വഴി കാണിക്കാതിരിക്കില്ല.! "
ഈ വാക്കുകൾ കേട്ടതും ആ വ്യാപാരി തന്റെ കയ്യിലുള്ള പണം മുഴുവൻ അവർക്ക് നൽകുകയും ഡോക്ടറെ കാണിക്കാൻ വേണ്ടത് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നും അദ്ദേഹം അവർക്ക് വേണ്ടി പല സഹായങ്ങളും ചെയ്തുവെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.
   കൂടെ ഉണ്ടായിരുന്ന വ്യക്തി ഈ അനുഭവം വിവരിച്ചപ്പോൾ പറഞ്ഞത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. 
''പാവങ്ങളുടെ കൂര കാണാനും അവരെ സഹായിക്കാനും എന്റെ സുഹൃത്തിന് പെട്ടെന്ന് എന്തേ ഇങ്ങനെ തോന്നിയതെന്നും, 
ആ കൂരയിൽ നിന്ന് എത്രയോ അകലെ താമസിക്കുന്ന ഞങ്ങൾ എങ്ങിനെ അവിടെ എത്തിയതെന്നും  ഇപ്പോഴും ഒരു നിശ്ചയമില്ല. ഏതോ ഒരു പ്രേരണയിൽ ആരോ പറഞ്ഞ് വിട്ടത് പോലെ ഒട്ടും പിഴക്കാതെ പോവുകയായിരുന്നു ഞങ്ങൾ...''
ആ ഉമ്മയുടെ വാക്കുകൾ അവർത്തിച്ച് കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
'' ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട് അവൻ വഴി കാണിക്കാതിരിക്കില്ല'

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി