Posts

Showing posts from May, 2020

കറുപ്പും വെളുപ്പും

Image
രാത്രിയിൽ നാം ഒരുപാട്  നേരം സംസാരിച്ചിരുന്നപ്പോഴും ഉടലും ചൂരും ചുരന്നെടുത്തപ്പോഴും ഞാൻ നിനക്ക് അന്യനല്ല. ചോര ഊറ്റിക്കുടിക്കുമ്പോൾ ഞാൻ നിനക്ക്  ഭ്രഷ്ടനല്ല. പുലർന്നപ്പോൾ ഞാൻ കറുത്തും  നീ വെളുത്തും. വെളുത്ത- പകലിൽ നാം അന്യരായി. എനിക്കു വേറെ, നിനക്കു  വേറെ നടപ്പാതകൾ... വേറെ വേറെ ശൗചാലയങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ... ഞാൻ പറഞ്ഞതെല്ലാം കളവായി.  ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും  നാം എങ്ങനെ രണ്ടു നിരയിലായി..? നിന്റെ നിഴലുകൾക്ക്  എന്റെ  നിറമാണ്. നിന്റെ ചോരക്ക് - എന്റെ ചോരയുടെ ഗന്ധമാണ്. വിശന്നാൽ നാം ഇരുവരും  കരയുന്നു. എന്നിട്ടും, നാം എങ്ങനെ രണ്ടു വർഗ്ഗമായി..? എടോ., ഈ കറുപ്പൊരു വർഗ്ഗമല്ല, വർണ്ണമാണ്! ഈ ലോകം  ഞങ്ങൾ കറുത്തവരുടേത് കൂടിയാണ്.

മറിയമിന്റെ കഥ

Image
    പ്രസവവേദനയവളെ ഈന്തപ്പനത്തണലിലേക്ക് എത്തിച്ചു. ആൾരൂപത്തെ കണ്ട ഭയം നീങ്ങുന്നതിന് മുമ്പേ ഗർഭഭാരം പേറേണ്ടി വന്നവളാണവൾ. ആളുകളുടെ തുറിച്ചു നോട്ടം എത്താത്തൊരിടത്തവൾ മറപിടിച്ചിരുന്നിട്ടും ഒരു പെണ്ണും ഒരുനാളും കേൾക്കാൻ ഇഷ്ടപ്പെടാത്ത പരിഹാസ വർഷങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു. അവളുടെ ചാരിത്ര്യശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടു. നാഥാ ഇതിനു മുമ്പേ ഞാൻ മരിച്ചിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചവൾ പൊട്ടിക്കരഞ്ഞു.    ഇംറാന്റെ പുത്രി മറിയമിന്റെ കഥയാണിത്. ഖുർആൻ സവിസ്തരം പറഞ്ഞ കഥാകഥനം.      എന്തേ റബ്ബ് എന്നെ ഇപ്പോഴും പരീക്ഷിക്കുന്നുവെന്ന നിങ്ങളുടെ ചോദ്യത്തിനുത്തരമുണ്ടാകാം  ഒരുപക്ഷേ ഈ കഥയിൽ. ഒന്നുകൂടി കാതോർക്കൂ...      ലോക സ്ത്രീകൾക്ക് മാതൃകയായി വാഴ്ത്തിയ മറിയമിനെ അവളുടെ റബ്ബിന് ഇഷ്ട്ടമില്ലെന്ന് തോന്നുന്നുണ്ടോ..? ഒരിക്കലുമില്ല,  ആരാണ് അവരെ ഇഷ്ടപ്പെടാത്തത്..! എങ്കിൽ നാഥൻ ഇത്രയേറെ വേദന പകർന്നത് എന്തിനാകാം..?    കുട്ടി പിറന്നിട്ടും ആക്ഷേപങ്ങൾക്ക് അറുതി വന്നില്ല. തൊട്ടിലിൽ കിടന്ന് കുഞ്ഞ് സംസാരിക്കുന്നത് വരെ ആക്ഷേപങ്ങൾ തുടർന്ന് കൊണ്ടിര...

കലാകുടുംബം

Image
വെട്ടിത്തിരുത്തലിനൊടുവിൽ മഹാകാവ്യമെഴുതി ക്ഷീണിച്ച യുവകവി കലാകുടുംബത്തിനായി തീൻമേശയിൽ അഭിമാനപുരസ്സരം വെച്ചു. ആദ്യ പേജുകൾ കൊണ്ടു പത്നി തീ പുകച്ചു ടെലിഫോൺ എൺട്രി  തീർന്നപ്പോൾ നമ്പറെഴുതാൻ  അമ്മ ഒരു പേജും, ചെവി കടിച്ചപ്പോൾ  അച്ഛനൊരു പേജും കീറി. കരുണയാൽ കീറാതെ ഇളയവൻ ചായം  തേച്ചു മറ്റൊരു പേജിൽ. മൂത്തവൾ മനോഹരമായ  പനിനീർ പൂക്കളാണുണ്ടാക്കിയത്. വീണ്ടുമയാൾ എഴുതാനിരുന്നു....

ഭയമില്ല ഒരാളെയും

കവിത video ഭയമില്ല ഒരാളെയും തെല്ലുമെ കുനിയില്ലൊരാൾക്കു മുമ്പിലും ഒന്നുമെ ചോര വാർന്നൊലിച്ചിടെ ഞാനൊടുങ്ങുന്നു നിന്റെ മുന്നിൽ പിടഞ്ഞു പിടഞ്ഞു  ഞാനൊടുങ്ങുന്നു എന്റെ നെഞ്ചകം നിന്റെ വെടിയുണ്ട കൊണ്ട് നിറയുന്നു. ഉള്ളിൽ അപ്പോഴും അഭിമാനമുയരുന്നു. പിറന്നതീ മണ്ണിൽ വളർന്നതീ മണ്ണിൽ പ്രാണനുരിയുമ്പോഴും ശ്വസിച്ചതീ പ്രാണവായു. കളവിൻ ഭാണ്ഡ കെട്ടുമായി  വന്നുനീ പിന്നെ ഉപ്പയുടെ ജന്മരേഖയും തിരക്കി നീ ഒടുവിൽ ഞാൻ അന്യനായി നിൻ രേഖയിൽ ക്ഷണം ഈ മണ്ണിൽ ഞാൻ അന്യനായി ചൂഴ്ന്ന കണ്ണുകൾ കയ്യില്ല,   കാലില്ല അംഗം പലതുമില്ല പ്രാണൻ വെടിഞ്ഞ പൂർവ്വികരുറങ്ങും  കബറിലേക്കൊന്ന് എത്തി നോക്ക നീ

മൈലാഞ്ചി

Image
   ലൈല..,  ചേലത്തുമ്പിൽ നാണവും പളുങ്കു ഭരണിയിൽ മൊഴികളും ഒളിപ്പിച്ച പതിനേഴുകാരി. കൈ തണ്ടയിലെ മൈലാഞ്ചി ചുവപ്പ് പോലെ ചുവന്നു തുടിച്ച മുഖം കാണാൻ ഒരുമാത്രയല്ലാതെ ആരെയും അവൾ അനുവദിച്ചില്ല. തട്ടത്താൽ മുഖം മറച്ചവൾ നാണം ചൂടി നിൽക്കും. അവളുടെ കൈകളെപ്പോഴും ചെഞ്ചായമണിഞ്ഞിരുന്നു. മൈലാഞ്ചി നുള്ളി അമ്മിക്കല്ലിൽ അരച്ച് പ്ലാവില കുത്തിയാണ് ഉമ്മ ബീയുമ്മ അവളെ സുന്ദരിയാക്കുന്നത്. ഉമ്മ മരിച്ചതിൽ പിന്നെ തനിയെ മൈലാഞ്ചിയിടാനും അവൾ പഠിച്ചു.      കാച്ചിയും തട്ടവുമിട്ട ലൈല പലരേയും പ്രലോഭിപ്പിച്ചിരുന്നുവെങ്കിലും ഒരാളും ഓലമേഞ്ഞ പുരയിലേക്ക് തിരക്കിവന്നില്ല. പൊന്നും പണവും പറഞ്ഞുറപ്പിച്ച് കല്യാണമുറപ്പിക്കാൻ ആരും ശ്രമിച്ചില്ല. ഉപ്പ അബൂബക്കറിന്റെ കൈയ്യിൽ ഒരു തുണ്ട് പൊന്നു പോലും ഉണ്ടാവുകയില്ലന്ന് എല്ലാവർക്കും അറിയാമായിരുന്നല്ലോ.... കുടിച്ചും മതിച്ചും ജീവിതം ആഘോഷിക്കുന്ന ഉപ്പയിൽ  നിന്നുമൊരു കരിവളപോലും അവൾ ആഗ്രഹിച്ചിട്ടില്ല. ഉമ്മ മരിച്ചപ്പോൾ ഉപ്പയുടെ അടിയും തൊഴിയും കുഞ്ഞി ലൈലക്കായിരുന്നു.     മൈലാഞ്ചിയിട്ട കൈകൾ ചുവക്കുന്നത് നോക്കിയിരിക്കുന്നതു പോലെയായിരുന്നു ലൈലാക്ക് ...

പൊലിയാത്ത പെരുന്നാൾ പൊലിമ

Image
   ഒരു തൂവാല പോലും വാങ്ങിയില്ല. യാത്രകളൊന്നുമില്ല. പതിവായി പോകുന്ന ബീച്ചിലും പോണില്ല, ഇപ്രാവശ്യത്തെ പെരുന്നാൾ ഇങ്ങനെയൊക്കെയാണ് ! എങ്കിലും ഇന്നോളമുള്ളതിനേക്കാൾ  മനോഹരമായിരുന്നു കൊറോണാ കാലത്തെ പെരുന്നാൾ. പെരുന്നാൾ പൊലിമ പൊലിയുന്നില്ലല്ലോ...! ഒരായുഷ്കാലം ഓർത്ത് വെക്കാനുതകുന്ന ഓർമ്മകൾ സമ്മാനിച്ച് നോമ്പുകാലവും കടന്നുപോയി.  വീടകങ്ങൾ മസ്ജിദുകളായപ്പോൾ നമ്മുടെ തീക്ഷ്ണ വികാരമായ 'കുടുംബം' കൂടുതൽ ആസ്വാദ്യകരമാവുകയായിരുന്നു. ഓരോ നോമ്പ് പിന്നിടുമ്പോഴും ഇഴകളോരോന്നും കൂടുതൽ ഈടുറ്റതാവുകയായിരുന്നു.      ''നിങ്ങളുടെ വീടുകൾ സമാധാനഗേഹങ്ങളാക്കിയിരുക്കുന്നു''(16:80), "നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു'' (30:21)    എന്നീ ഖുർആനിക വചനങ്ങളുടെ അനുഭവസാക്ഷ്യം! കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും കണ്ട് കടല് കണ്ട കുട്ടിയെ പോലെ നിൽക്കുകയല്ലേ നാം ഓരോരുത്തരും...?  വർഷങ്ങൾക്ക് ശേഷമുള്ള, കുടുംബത്തോടൊപ്പമുള്ള നോമ്പുകാലമായത് കൊ...

ഒഴുകികൊണ്ടിരിക്കാം

Image
  "ചലനമാണ് ജീവിതം, നിശ്ചലത മരണവും''     ഒരാൾ ജീവിച്ചിരിക്കുന്നുവെന്ന് നാം എങ്ങിനെയാണുറപ്പിക്കുക..? അയാളുടെ നാഡിമിടിപ്പുകൾ സൂക്ഷ്മമായി പരിശോധിക്കുക, ഹൃദയമിടിപ്പുകൾ അവശേഷിക്കുമ്പോൾ  അയാളിൽ ജീവന്റെ കണികകൾ ബാക്കിയുണ്ട്.      ചലിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയെ ജീവിതമെന്നും  നിശ്ചലമാകുന്ന അവസ്ഥയെ മരണമെന്നും നിർവചിക്കാം. പ്രിയപ്പെട്ടവരേ,     നമ്മിൽ എത്രപേർ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്..? നിശ്ചലതയാണ് മരണമെങ്കിൽ നമ്മിൽ എത്രപേർ എന്നേ മരിച്ചിരിക്കുന്നു.!    അലസരായി ജീവിതത്തെ കാണുന്നവരൊക്കെ മരിച്ചവരാണ്. ഇടതടവില്ലാതെ ഒഴുകുന്നവർ മാത്രമേ ജീവിച്ചിരിക്കുന്നവരായുള്ളൂ വിശ്വാസിക്ക് വിശ്രമവേളകൾ പോലും ഇല്ലെന്ന് ഇസ്ലാം പറയുന്നത് അത് കൊണ്ടാണ്.   ''ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക'' എന്ന് വിശുദ്ധ ഖുർആൻ ഉദ്ഘോഷിക്കുന്നുണ്ട്. നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികളുമായാണ് വിശ്വാസി മരണപ്പെടുന്നതെന്ന തിരുവചനവും ശ്രദ്ധേയമാണ്.    മൂവ്മെന്റ് എന്ന ആംഗലേയ പദത്തിനർത്ഥം ''ചലനാത്മകം'' എന്നാണ്. കർമ്മനിരതമാകുമ്പോൾ മാത്രമാണ...

അർഹമു റാഹിമീൻ

        എത്രയെത്ര ആഗ്രഹങ്ങളാണ് മനുഷ്യന്. റബ്ബിന് മുന്നിൽ ആശയും ആശങ്കയും പങ്കുവെക്കാൻ വെമ്പുകയാണ് വിശ്വാസി. ജോലി, വിദ്യാഭ്യാസം, കുടുംബം തുടങ്ങി നമ്മെ അലട്ടുന്ന നീറുന്ന പ്രശ്നങ്ങളോ പുലരാൻ വെമ്പുന്ന ആഗ്രഹങ്ങളോ ആണ് നമ്മുടെ പ്രാർത്ഥനയുടെ സിംഹഭാഗവും കവരുന്നത്. സ്വർഗ്ഗ നരകങ്ങളെ കുറിച്ചുള്ള പ്രാർത്ഥന പോലും മറന്നത്  ഭൗതിക വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ്. യഥാർത്ഥത്തിൽ എന്താണ് നാം റബ്ബിനോട് പ്രാർത്ഥിക്കേണ്ടത്..?    പരീക്ഷണങ്ങളുടെ പ്രവാചകൻ അയ്യൂബ് നബി(അ)യെ ഓർക്കുകയാണ്. ശരീരമാകെ തളർന്ന് വ്രണങ്ങൾ വന്ന രോഗാതുരമായ അവസ്ഥയിലും രോഗം മാറാൻ അദ്ദേഹം പ്രാർത്ഥിച്ചില്ല! അങ്ങ് പ്രാർത്ഥിക്കുന്നില്ലേ എന്ന പ്രിയതമയുടെ ചോദ്യത്തിന് റബ്ബ് തന്ന അനുഗ്രഹങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്നവൻ തിരിച്ചു വാങ്ങുമ്പോൾ ഞാൻ എങ്ങനെയാണ് വേവലാതി പറയുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.  അദ്ദേഹത്തിന്റെ പ്രാർത്ഥനകളിൽ രോഗമോ ദാരിദ്ര്യമോ കടന്നു വരാതിരുന്നത് അദ്ദേഹത്തിനതെല്ലാം ഒരു വിഷയമായി അനുഭവപ്പെടാത്തത് കൊണ്ടാണെന്ന് വേണം കരുതാൻ. അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ മറ്റു കാര്യങ്ങൾ തന്നെ എത്രയോ....   ...

കൂടെ

Image
   എന്തൊരു ആശ്വാസമുള്ള വാക്കാണ് 'കൂടെ '. കൂടെ ഞാനുണ്ടെന്നൊരാൾ പറയുമ്പോൾ എത്രമാത്രം സമാധാനമാണയാൾ നമുക്ക് സമ്മാനിക്കുന്നത്. കൂടെ ഞാനുണ്ടെന്ന വാക്ക് കേൾക്കാത്തവർ കൂടെയാരോ ഉണ്ടെന്ന വ്യർഥമായ സ്വപ്നത്തിൽ ജീവിക്കുന്നു.     ജീവിതം ഏതോ കൽപ്പടവിൽ തട്ടി വഴിയറിയാതിടറുമ്പോഴാണ് ഒരു 'കൂട്ട്' നാം ആഗ്രഹിക്കുക.  മുന്നിലോ പിന്നിലോ കൂടെ സഹയാത്രികർ ആരുമില്ലെന്നറിയുമ്പോൾ വീണ്ടും ഒറ്റക്ക് നടക്കാൻ തുടങ്ങും. വീഴാം, പക്ഷേ നടക്കാതിരിക്കരുത്. തിരയാതെ യാത്ര തുടരുക...     എപ്പോഴും കൂടെ ഞാനുണ്ടെന്ന് ഒരാളേ നമ്മോട് പറയുന്നൊള്ളൂ. അതും അത്രമേൽ പ്രിയപ്പെട്ടൊരാൾ. നമ്മുടെ യാത്രയുടെ ദിശ നിർണയിക്കുന്ന പ്രപഞ്ചനാഥനായ റബ്ബ് !      ഉമ്മയുടെ ഉദരത്തിൽ ഒളിച്ചപ്പോഴും പുറത്തിറങ്ങി നടന്നപ്പോഴും ഖബറിൽ ശാന്തനായി ഉറങ്ങുമ്പോഴും  പ്രപഞ്ചനാഥൻ മാത്രമല്ലേ എപ്പോഴും കൂട്ടു വരുന്നൊള്ളൂ.  തുടക്കത്തിൽ കൂടെ ചുമലിൽ കയറിയവരെല്ലാം പാതിവഴിയിൽ നമ്മെ ഉപേക്ഷിച്ച് തിരിഞ്ഞുനടക്കുന്നു. പ്രിയതമയുടെ കുഴിമാടത്തിനരികിൽ കൂടുവിട്ട് കൂടുമാറി ജിബ്രാൻ തിരിഞ്ഞു നടന്നത് മരണത്തോടെ എല്ലാം അവസാനിക...

നീ പ്രാർത്ഥിക്കാറുണ്ടോ..?

  "നിന്റെ അസാന്നിധ്യത്തിൽ റബ്ബിനോട് നിന്നെക്കുറിച്ചും നിന്റെ സാന്നിധ്യത്തിൽ അവനെ കുറിച്ച് നിന്നോടും പറയുന്നവനാണ് യഥാർത്ഥ സുഹൃത്ത്.''  യൂ.ക്കെയിലെ ഇസ്ലാമിക പ്രബോധകൻ ഡോ. ബിലാൽ ഫിലിപ്സിന്റെ സൗഹൃദത്തിന്റെ നിർവചനം കേട്ട്  അവൻ എന്നോട് ചോദിച്ചു. "നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടോ...? റബ്ബിന് മുന്നിൽ എന്നെ ഓർക്കാറുണ്ടോ..?'' തെറ്റ് ചെയ്ത കുട്ടിയെ പോലെ ഞാൻ തല താഴ്ത്തി ഇല്ലെന്ന് പറഞ്ഞു. ''എപ്പോഴും ഞാൻ കൂടെയുണ്ടെന്ന നിന്റെ സമാശ്വാസത്തേക്കാൾ രോഗിയായ എന്നെ നീ പരിചരിക്കുന്നതിനേക്കാൾ, എന്റെ ബാധ്യതകൾ നീ എനിക്കായി തീർക്കുന്നതിനേക്കാൾ  വിലമതിക്കുമായിരുന്നില്ലേ നിന്റെ പ്രാർത്ഥന...? എന്നിട്ടും എന്തേ നീ എന്നെ ഒാർക്കാതെ പോയി.''  അവൻ തുടർന്നു, കുറ്റബോധത്തോടെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ സൗഹൃദം കപടമായിരുന്നു...    അവളും പറഞ്ഞു. "പ്രിയപ്പെട്ടവനേ., മധുരമൂറുന്ന നിന്റെ വാക്കുകളേക്കാൾ, നിന്റെ തലോടലിനേക്കാൾ പ്രിയമുണ്ടെനിക്ക് നിന്റെ പ്രാർത്ഥനയും എനിക്കായി പൊഴിക്കുന്ന കണ്ണീരും. നിങ്ങൾ എനിക്കായി പ്രാർത്ഥിക്കുന്നുണ്ടോ....?   ഞാൻ ഓർത്തു, എന്റെ സ്നേഹവും കാപട്യമാണ്.  ഉമ്മയും ഉ...

വിശപ്പ്

   ലോകത്തിലെ ഏറ്റവും വലിയ സത്യം അതാണ്! ഏതൊരാളെയും കള്ളനും കൊള്ളക്കാരനുമാക്കുന്ന പരമാർത്ഥം വിശപ്പാണ്. അയ്യപ്പന്റെ കവിത നോക്കൂ.., കാറപകടത്തിൽ മരിച്ച യാത്രക്കാരന് ചുറ്റും ആളുകൾ തടിച്ചു നിൽക്കെ മരിച്ചവന്റെ പോക്കറ്റിൽ നിന്നു തെറിച്ച അഞ്ചു രൂപയിലായിരുന്നു തന്റെ കണ്ണെന്ന്  അദ്ദേഹം പറയുന്നുണ്ട്. ''ഞാനുണ്ടായിട്ടും, താലിയറുത്ത കെട്ടിയോൾ എന്റെ കുട്ടികൾ; വിശപ്പെന്ന നോക്കുകുത്തികൾ.. ഇന്നത്തെ അത്താഴം ഇതുകൊണ്ടാവാം.'' അദ്ദേഹം ആത്മഗതം ചെയ്തു.    വിശക്കുന്നവനെ വെയിൽ തൊടില്ല,  മഴയും തൊടില്ലെന്ന് അദ്ദേഹം പാടിയതും ശരിയല്ലേ.?      വിശക്കുന്നവന്റെ മുന്നിൽ ആധുനികതയും ഉത്തരാധുനികതയും നമുക്ക് സംസാരിക്കാം, വാഗ്വാദങ്ങളുമാകാം. എങ്കിലും അത്താഴപ്പട്ടിണിക്കാരന്റെ ഏറ്റവും വലിയ വിഷയം വിശപ്പ് തന്നെയാണ്.      എത്ര നേരം നാം വിശന്നിരിക്കുമെന്ന് നമുക്കറിയില്ലെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ ഉമ്മമാരോട് ചോദിക്കണമെന്നില്ല. നമുക്ക് ചുറ്റും ചിലരുണ്ട്. എച്ചിൽ കൂനയിലേക്ക് കണ്ണും നട്ട് തെരുവുനായ്ക്കളോട് മല്ലിടുന്ന കുറേ മനുഷ്യർ..   പാവപ്പെട്ടവന്റെ വിശപ്പറിയാനായിരുന്നു നമ്...

ഒന്നും വെറുതെയാകില്ല !

Image
   നിങ്ങൾക്ക് തോന്നുന്നുണ്ടോ എല്ലാം വെറുതെ ആയെന്ന്...? തോരാത്ത കണ്ണീരും നിലക്കാത്ത പ്രാർത്ഥനയും വ്യർഥമായെന്ന് തോന്നുമ്പോൾ വിഷാദം നമ്മെ വലിഞ്ഞുമുറുക്കാറുണ്ട്.  റബ്ബിന്റെ കാരുണ്യത്തിൽ നിരാശരാകരുതെന്ന വചനമെങ്കിലും അത്തരം സന്ദർഭങ്ങളിൽ ഓർക്കുക... നിരാശയിൽ നിന്നാണ് വിഷാദമുണ്ടാകുന്നത്. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനെ കുറിച്ച് സക്കരിയ്യ നബി(അ)യുടെ പ്രാർത്ഥനയിൽ കാണാം ''അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (വി.ഖു 19:4)     ഒന്നും വെറുതെയാകില്ല! വ്യഥകൾ പോലും വെറുതെയെല്ല. ചില നേരങ്ങളിൽ നെടുവീർപ്പുകളും പ്രാർത്ഥനയാകാറുണ്ട്.  ഉയർന്ന കൈകളേക്കാൾ ഉയരത്തിലുയരുന്ന കണ്ണീരും നിശബ്ദമായ പ്രാർത്ഥനയാണ്. എങ്ങനെയാണ് അവന്റെ ദാസന്റെ നിസ്സഹായമായ തേട്ടങ്ങൾ കാരുണ്യവാനായ റബ്ബിന് തിരസ്ക്കരിക്കാനാവുക..?  ആകാശത്തിന് ചുവട്ടിൽ നഷ്ടപ്പെട്ട  നിലയിൽ ഒരു ഹൃദയവും  നാഥൻ കൈവെടിയുന്നില്ലല്ലോ..!     പ്രാർത്ഥനകൾ അവൻ വ്...

അൽവദൂദ്; ഏറെ സ്നേഹിക്കുന്നവൻ

    നിരന്തരം സ്നേഹത്തെ കുറിച്ച് സംസാരിച്ചവളാണ് മാധവിക്കുട്ടി. കിളിമകളുടെ കൊഞ്ചലിനെ കലാപമാക്കിയവളെന്ന് വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടാണ്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്ക് എത്തുമ്പോൾ അവരുടെ എഴുത്തുകളിൽ ഒരു പരിധി വരെ പ്രകടമായൊരു മാറ്റം കാണാം. 'യാ അല്ലാഹ്' അത്തരമൊരു രചനയാണ്.  തന്റെ ഇലാഹിനോടുള്ള അദമ്യമായ സ്നേഹമാണ്  'യാ അല്ലാഹ്' പങ്കുവെക്കുന്നത്.  ''പ്രേമിച്ച്‌ മരിച്ച ഭര്‍ത്താവെ! പ്രേമിച്ച്‌ വേറിട്ട കാമുകാ! നിങ്ങള്‍ക്കറിയില്ല, ഞാന്‍ സുരക്ഷിതയായെന്ന്‌, ഞാനും സനാഥയായെന്ന്‌.'' സനാഥയെന്നാൽ നാഥനുള്ളവളെന്നർത്ഥം.  താൻ കണ്ടെത്തിയ പരമാർത്ഥിക സത്യത്തെ കുറിച്ചവർ തുടരുകയാണ്... ''എന്റെ ഒരേയൊരു രക്ഷകൻ;  നിന്റെ ശിക്ഷയ്ക്കർഹയാണ് ഞാൻ സ്നേഹത്തിന്റെ ലഹരിയും സ്നേഹാന്ത്യത്തിന്റെ വ്യഥയും ഞാൻ എന്നേ പഠിച്ചിരിക്കുന്നു '' സ്നേഹത്തിന്റെ യഥാർത്ഥ ഉറവിടം അവർ തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാൻ.     സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വാചാലമാകുന്നതിന് മുമ്പ് സ്നേഹത്തിന്റെ യഥാർത്ഥ ഉറവിടം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അവളുടെ മിഴികളിൽ സൗന്ദര്യത്തെ കണ്ടെത്തുന്നതു...

മാളികപ്പുരയിലെ നേർത്ത ഞരുക്കങ്ങൾ

Image
       കാരൂരിന്റെ പൊതിച്ചോറ് വായിച്ചിട്ടുണ്ടോ..? വിശപ്പ് സഹിക്കാനാവാതെ ഒരു കുട്ടിയുടെ പൊതിച്ചോറ് മോഷ്ടിക്കേണ്ടി വന്ന ഒരു പ്രധാനാധ്യാപകന്റെ കഥയാണത് ! പുതിയ തലമുറക്ക് പൊതിച്ചോറ് വായിക്കുമ്പോൾ ഒരു പക്ഷേ, ആദ്യം വരുന്ന ചിന്ത ഒരിക്കലും ഒരധ്യാപകനും ആ ഗതി വരുന്നില്ലല്ലോ എന്നാകും. കാരണം, സമൂഹം മധ്യവർഗ്ഗത്തിന്റെ ലിസ്റ്റിൽ അധ്യാപകരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ..!    ഒരിക്കൽ കയറിപ്പറ്റിയാൽ ഒരിക്കലും പുറത്ത് കടക്കാൻ പറ്റാത്തൊരു ലിസ്റ്റാണ് 'മധ്യവർഗ്ഗ'ത്തിന്റേത്.  മാന്യമായ വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നവർ, വലിയ തറവാട്ടുകാർ, ഗൾഫുകാർ തുടങ്ങി ഒരു നീണ്ട നിരയാണത്.   അവർ മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണെന്ന് പൊതുസമൂഹത്തിനൊരു ധാരണയുണ്ട്. തെല്ല് അസൂയയോടെ അവരെ നോക്കുന്നവരുമുണ്ട്.   മുതലാളി  തൊഴിലാളിയുടെ ശത്രുവാണെന്ന് കരുതുന്ന പുതിയ കാലത്ത് ഇത് ഒരുതരം വിദ്വേഷത്തിൽ എത്തിയിരിക്കുന്നു. പ്രളയവും കൊറോണയുമെല്ലാം വന്ന് കോടികൾ നഷ്ടത്തിലായ മുതലാളിയെക്കുറിച്ചാണോ? ദിവസവേതനം മുടങ്ങിയ തൊഴിലാളിയെ കുറിച്ചാണോ സമൂഹം കരുണയോടെ സംസാരിക്കുന്നത്..?    മു...

സൗന്ദര്യത്തെ നിർവചിക്കുമ്പോൾ

Image
   സൗന്ദര്യത്തെ എങ്ങനെയാണ് നിർവചിക്കുക..? നീലക്കണ്ണുകളും വടിവാർന്ന ആകാരവും സൗന്ദര്യത്തിന്റെ ആധാരമെന്ന് ആരാണ് പറഞ്ഞത്..? സൗന്ദര്യം വെളുപ്പുമായി ഉടമ്പടിയുണ്ടാക്കിയതായും അറിവില്ല, പിന്നെ  നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ എങ്ങനെയാണ് വെളുപ്പ് ഭംഗിയായും കറുപ്പ് അഭംഗിയായും തീർന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.    എല്ലാം ആഗിരണം ചെയ്യുന്ന മനോഹരമായൊരു വർണ്ണമാണ് കറുപ്പ്. എന്നാൽ, ബ്ലാക്ക് മണി, ബ്ലാക്ക് ടിക്കറ്റ്, കരിങ്കൊടി ഒക്കെ ആയി കറുപ്പിനെ ഭാഷ പോലും 'ബ്ലാക്ക് ലിസ്റ്റി'ലാക്കി. കറുപ്പ് എപ്പോഴും ദു:ഖ സൂചകമാണ്. ഈ വർണ്ണവിവേചനം വർണ്ണങ്ങൾ അറിഞ്ഞുവോ ആവോ..! അറിയാനിടയില്ല!    നിറം മാത്രമല്ല ആകാരവും സൗന്ദര്യ സങ്കൽപ്പത്തിലെ പ്രധാന ഘടകമാണ്. ഇംഗ്ലീഷ്കാരന്റെ കണ്ണിൽ വെള്ളക്കാരല്ലാത്തവർ വിരൂപികളും ചൈനക്കാരന്റെ കണ്ണിൽ പതിഞ്ഞ മൂക്കുകളില്ലാത്തവരും വിരൂപികളാണ്. ഒരു ആദിവാസി കോളനിയിൽ പോയി നോക്കൂ, അവർക്ക് നിങ്ങൾ വിരൂപവും 'അപരിഷ്കൃതവു'മാണ്. സൗന്ദര്യം കാഴ്ച്ചയിലല്ല. കണ്ണുകളിലാണ്. അവളുടെ സൗന്ദര്യം അവളുടെ പുരുഷന്റെ കണ്ണുകളിലാണ്. ഭൂമിയിലെ ഏറ്റവും സുന്ദരി എന്റെ അമ്മയാണെന്ന് ഇപ്...

എഴുതപ്പെടാത്ത അച്ഛൻ

Image
  അദ്ദേഹത്തെ കുറിച്ച് ആരും ഒന്നും പറയാറില്ലല്ലോ..? ഭാഷയിലും തിരഞ്ഞു. ചില കവിതകൾ ഒഴിച്ച്, കാര്യമായൊരിടം അവിടെയും കാണുന്നില്ല. ആ ഇടം ഉമ്മ കവർന്നതാകാനിടമില്ല. ഉമ്മ എപ്പോഴും പറഞ്ഞത് വാപ്പയെ കുറിച്ചായിരുന്നല്ലോ...   ഈയടുത്ത് ഒരു ഇൻസ്റ്റഗ്രാം പേജിൽ സംഘടിപ്പിക്കപ്പെട്ട ഒരു കവിതാ മത്സരത്തിന്റെ വിഷയമിതായിരുന്നു  'എഴുതപ്പെടാത്ത അച്ഛൻ'.  എഴുത്തുകാർ പോലും അച്ഛനെ കുറിച്ച് കാര്യമായൊന്നും എഴുതുന്നില്ല. നമ്മുടെ എഴുത്തുകാർക്ക് പോലും അടുക്കാൻ ഭയമുള്ളൊരാളാണോ ശരിക്കും അച്ഛൻ..!     അമ്മ നമ്മെ പത്തു മാസം വയറ്റിൽ പേറുമ്പോൾ ഒരായുഷ്ക്കാലം തലയിൽ പേറുന്നവന്റെ പേരാണ് അച്ഛൻ.  ഒടുവിൽ എപ്പോഴോ ഓടിക്കിതച്ച് വീട്ടിൽ ഇരിക്കുമ്പോൾ അവഗണനയുടെ കൈപ്പുനീർ വേണ്ടുവോളം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യന്റെ കൂടി പേര്.    പേറ്റുനോവിനെ കുറിച്ചുമ്മ പറഞ്ഞേക്കാം പോറ്റു നോവിനെ കുറിച്ചൊന്നും വാപ്പ പറയില്ല. വർണക്കടലാസിൽ മായാജാലം തീർക്കുന്ന കുഞ്ഞുനാളിലെ നമ്മുടെ സൂപ്പർ ഹീറോ എത്ര പെട്ടെന്നാണ് നമുക്ക് ഭാരമാകുന്നതല്ലേ..? കേട്ടിട്ടില്ലേ..? ഉമ്മയെ സഹിക്കാം പക്ഷേ ഉപ്പയെ...     ...

അവൾ അമ്മയാണ്

    പലപ്പോഴും അവൾ ഒരമ്മയുടെ പരകായ പ്രവേശനത്തിലേക്കെത്തുന്നു. ഭാര്യയോ പെങ്ങളോ ആരുമാകട്ടെ അമ്മയാകുമ്പോഴാണ് അവൾ കൂടുതൽ സുന്ദരിയാകുന്നത്. അവൾക്കും അതാണിഷ്ടം. കുഞ്ഞനിയനെ താലോലിക്കുമ്പോൾ അവളിൽ ഒരമ്മയുടെ 'ശ്രദ്ധ' കാണാം. തന്റെ പാവക്കുട്ടിയെ ചുംബിക്കുമ്പോൾ ചോദിക്കൂ.. അവൾ പറയും 'എന്റെ കുഞ്ഞാണി'തെന്ന്..  ദുഃഖത്താൽ തലതാഴ്ത്തിയിരിക്കുന്ന തന്റെ പുരുഷനെ അവൾ ചേർത്തു പിടിക്കുമ്പോൾ വീക്ഷിക്കുന്നവർക്ക് ഒരമ്മയുടെ കരുതലായി തോന്നുന്നു.    നമ്മുടെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപികമാരെയും  രോഗിയെ പരിചരിക്കുന്ന മാലാഖമാരെയും ഒരമ്മയുടെ പരിപ്രേക്ഷ്യത്തിൽ  അല്ലേ നാം കാണുന്നത്...? എന്നിട്ടും എന്താണ് അവളുടെ നിലവിളികൾ മാത്രം ഉയർന്നു കേൾക്കുന്നത്..? പത്രമാധ്യമങ്ങളിൽ പീഡന വാർത്തകൾ നിറയുന്നത്...?  അവളിലെ അമ്മയെ, പെങ്ങളെ കാണാതാകുമ്പോഴാണത്.   വ്യഭിചാരം ഒഴിവാക്കാൻ കഴിയില്ലല്ലോ എന്ന് പരിഭവം പറഞ്ഞ അനുചരനോട് നബി(സ്വ) പറഞ്ഞതാണ് നീ ആഗ്രഹിക്കുന്നവൾ നിന്റെ അമ്മയോ പെങ്ങളോ ആണെന്നുകരുതാൻ. അവളും ഒരമ്മയാണെന്ന പൊള്ളുന്ന യാഥാർത്ഥ്യം  അവളുടെ നേർക്ക് പതിയുന്ന നേർത്ത നിഴലുകൾ പോലും ഇ...

ഭൂമിയുടെ അവകാശികൾ

Image
   ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണത്തിന്റെ പിന്നിൽ രസകരമായൊരു കഥയുണ്ട്. ഒരു തള്ളപ്പക്ഷിയുടെ കഥ! ഈജിപ്തിന്റെ വിമോചകൻ അംറിബ്നു ആസും സൈന്യവും  ഹിജ്റ 21ാം വർഷം ഈജിപ്ത് കീഴടക്കി തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു. ടെന്റുകൾ അഴിച്ചുമാറ്റുന്നതിനിടയിൽ ആരോ പറഞ്ഞു. അങ്ങയുടെ ടെന്റിന് മുകളിൽ ഒരു പ്രാവ് കൂടുകൂട്ടിയിരിക്കുന്നു. പ്രാവിനെ കണ്ട അമീർ ടെന്റ് ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു. ടെന്റുപേക്ഷിച്ച് സൈന്യം തിരിച്ചുപോയി.     പിന്നീട് ചരിത്ര പുരുഷൻ താമസിച്ച ഒറ്റയായ ടെന്റിനു ചുറ്റും ആളുകൾ കൂട്ടത്തോടെ ടെന്റുകൾ കെട്ടാൻ തുടങ്ങി.  ഒടുവിൽ ജനവാസം കൂടുകയും ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണം ഉയരുകയും ചെയ്തു. ഫുസ്ത്വാത് എന്ന വാക്കിന് ഭാഷയിൽ ടെന്റുകൾ എന്നാണർത്ഥം.   ഫുസ്ത്വാത് പട്ടണത്തെ കുറിച്ച് വായിച്ചപ്പോഴാണ് നമ്മുടെ തലസ്ഥാന നഗരിയിൽ മാസങ്ങൾക്ക് മുമ്പ് നടന്നൊരു കൊടും ക്രൂരത ഓർമ്മ വന്നത്. മൃഗീയമെന്ന് എങ്ങനെ പറയും, മൃഗങ്ങൾപോലും ഒരുനാളും ചെയ്യാത്തത് ?! ഒരു മൃഗവും അന്യായമായി രക്തം ചിന്താത്ത കാലത്തോളം, ഒരു മൃഗവും തന്റെ കൂടപ്പിറപ്പിനെ അരിഞ്ഞു വീഴ്താത്ത കാലത്തോളം മൃഗീയ...

പ്രതീക്ഷയുടെ മഴമേഘങ്ങൾ

        നിങ്ങൾ കേട്ടതാണ്.. എങ്കിലും ഒരു ഉണർത്തലായെടുക്കാം ആ ഇടയ ബാലന്റെ കഥ. മലമുകളിൽ മഴക്കായ് പ്രാർത്ഥിക്കാൻ പോകുമ്പോൾ, കയ്യിൽ ഒരു കുടയെടുത്തതിന്റെ പേരിൽ പുരോഹിതൻ വരെ ആ പാവത്തെ ക്രൂശിക്കുന്നുണ്ട്. മഴക്കാറ് കാണാത്ത ഈ നേരത്ത് കുടയെടുത്താൽ ആരും പരിഹസിക്കില്ലേയെന്ന് അവർക്ക് ന്യായവും പറയാം.  "മഴക്കായ് പ്രാർത്ഥിച്ച് നാം തിരിച്ച് വരുമ്പോൾ  ഉറപ്പായും മഴ പെയ്യും."  മഴമുകിൽ കണ്ടവനെ പോലെ അവൻ നിഷ്കളങ്കമായി അവരോട് പറഞ്ഞു. അന്ന് ആ മഴയിൽ കുതിർന്നത് അവരുടെ  വിശ്വാസ ദുർബലത കൂടിയായിരുന്നു    ഇപ്പോഴും ചിലരങ്ങനെ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. എന്ത് ഉറപ്പിലാണ് നീയത് ചെയ്തതെന്ന്...എന്ത് ഉറപ്പിലാണ് ഇപ്പോഴും പോകുന്നതെന്ന്... മുന്നോട്ടെടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നതെന്ന്...   മഴമേഘം മാനത്ത് കുട വിരിക്കും മുമ്പേ മുകളിലേക്ക് ചൂണ്ടി ആ ഇടയ ബാലൻ പറഞ്ഞത് പോലെ അപ്പോൾ അവരോട് പറഞ്ഞേക്കണം. "എന്റെ ഹൃദയമറിയുന്ന നാഥനു മുന്നിലാണ് ഞാൻ മുട്ടിയതെന്ന്, ചോദിക്കൂ തരാം എന്ന റബ്ബിന്റെ ഉറപ്പിലാണെന്റെ പ്രതീക്ഷയെന്ന്.... പിന്നെ ഞാനെന്തിന് നിരാശനാകണം..?"    ശര...

പെയ്തൊഴിയുക

Image
   പുഴ ശാന്തമാണെങ്കിലും ചിലപ്പോഴെല്ലാം കരകവിഞ്ഞൊഴുകാറുണ്ട്. ഉള്ളം ഉൾകൊള്ളാനാവാത്ത വിധം നിറയുമ്പോഴാണ് ഒരോ പുഴയും അണപൊട്ടിയൊഴുകുന്നത്. ഉള്ളിൽ സങ്കടം അലതല്ലുകയാണെന്ന കവിഭാവനയുമുണ്ട്.     പുഴ കരയുന്നുവെങ്കിൽ, മഴ കരഞ്ഞു തീർക്കുന്നുവെങ്കിൽ നമുക്ക് എന്ത് കൊണ്ട് കരഞ്ഞു കൂടാ..? പൗരുഷം അലിഞ്ഞ് തീരുന്ന ഒന്നായി കാണുന്ന സമൂഹം സ്ത്രീയെ യഥേഷ്ടം കരയാൻ അനുവദിക്കുമ്പോൾ പുരുഷൻ കരയരുതെന്ന് ശഠിക്കുന്നു.   *ഉള്ളിലെ സങ്കടം കരഞ്ഞു തീർക്കയല്ലാതെ മറ്റെന്താണവർക്കാവുക..!*      പ്രവാചകൻ(സ്വ) കരഞ്ഞിരുന്നില്ലേ..? നാഥന് മുന്നിൽ എത്രയോ വട്ടം അവിടുത്തെ മിഴി നിറഞ്ഞിരിക്കുന്നു. ചെയ്തു പോയ പാപങ്ങളോർത്ത് കരയാൻ ഇനിയെന്താണ് നമുക്ക് തടസ്സം..?  റബ്ബിനെയോർത്ത്കരഞ്ഞവൻ കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ച് പോകുന്നവരെ നരകത്തിൽ പ്രവേശിക്കുകയില്ലെന്ന തിരുവചനം ഓർമ്മിക്കുക..   പേരക്കുട്ടിയുടെ  ചലനമറ്റ ശരീരം ഏറ്റു വാങ്ങുമ്പോൾ അവിടുത്തെ മടിശ്ശീല നനഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിലും  അവിടുന്ന് കരഞ്ഞിരുന്നു. പ്രവാചകൻ(സ്വ) കരഞ്ഞ നിമിഷങ്ങളെന്ന പേരിൽ പുസ്തകങ്ങൾ ...

നല്ല ഓർമ്മകളാകണം

Image
   തന്റെ ജീവിതം കൊണ്ട് കാര്യമായൊന്നും ചെയ്യാതെ മടങ്ങിപ്പോയവരുടെ കുഴിമാടങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നെങ്കിലോ.?? 'Returned Unopened' "തുറക്കപ്പെടാതെ മടങ്ങിപ്പോയവർ"...      യൗവന ദശയിലോ വാർദ്ധക്യത്തിലോ എപ്പോഴാകട്ടെ നാം ഈ ലോകത്തോട് വിട പറയുമ്പോൾ എന്താകും നമ്മുടെ കുഴിമാടങ്ങളിൽ എഴുതപ്പെടുക..?  വെറും കയ്യാൽ തിരിച്ചു പോയവനെന്നോ..?    നാം ഇവിടെ ജീവിച്ചിരുന്നുവെന്നതിന് എന്തൊരു അടയാളാണ് നാം ഈ ഭൂമിയിൽ ഉപേക്ഷിക്കുന്നതെന്ന ചോദ്യം  ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ഒരാത്മവിചാരമാണ്. പി.പി.രാമചന്ദ്രന്റെ കവിത ഓർക്കുന്നു. ഒരു കിളിക്ക്  ''ഇവിടെയുണ്ടു ഞാന്‍ എന്നറിയിക്കുവാന്‍ മധുരമാമൊരു കൂവല്‍ മാത്രം മതി. ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു വെറും തൂവല്‍ താഴെയെട്ടാല്‍ മതി. ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്‌ അടയിരുന്നതിന്‍ ചൂടുമാത്രം മതി''    എന്നാൽ നമ്മൾ മനുഷ്യർ അങ്ങനെയാണോ..? ഒന്നും ചെയ്യാതെ പറയാതെ നമുക്ക് എങ്ങനെ സാന്നിധ്യം അടയാളപ്പെടുത്താനാകും..?     നുരുമ്പിയ വസ്ത്രങ്ങളോ പഴകിയ പാത്രങ്ങളോ ഒന്നും സ്മരണകൾ നിലനിർത്...

സമ്മിലൂനീ.. 💞

Image
   തിരുമേനി(സ്വ) ഹിറാ ഗുഹയിൽ നിന്ന് ഭയചകിതനായി വീട്ടിലേക്ക് ഓടിയണയുമ്പോൾ ചേർത്ത് പിടിച്ചവളാണ് ഖദീജ(റ). പുതിയൊരു അനുഭവ പരിസരത്തിൽ വീർപ്പ് മുട്ടുമ്പോൾ ഖദീജയോടല്ലാതെ വേറെ ആരോടാണ് നബിക്ക് "സമ്മിലൂനീ.. എന്നെയൊന്ന് ചേർത്തണക്കാമോ" എന്ന് പറയാനാവുക..?    ഖദീജ(റ)യെ കുറിച്ചോർക്കുമ്പോൾ നബിയിൽ ആദ്യം വരുന്ന ഓർമ്മയും അതായിരുന്നല്ലോ...  "അങ്ങ് ഇപ്പോഴും എന്തിന് അവരെ ഓർക്കുന്നു"വെന്ന ആയിശാബീവിയുടെ ചോദ്യത്തിന് "എല്ലാവരും കൈയൊഴിഞ്ഞപ്പോൾ എന്നെ ചേർത്ത് പിടിച്ചവളാണെന്റെ ഖദീജാ" എന്നാണ് തിരുമേനി മറുപടി പറയുന്നത്.     "പ്രിയതമാ.. അങ്ങ് ദു:ഖിക്കരുത്, നാഥൻ താങ്കളെ കൈവിടില്ല" എന്ന വാക്കുകൾ എത്രമാത്രം ആശ്വാസമാകാം പകർന്നിട്ടുണ്ടാവുക.. ഇസ്ലാമിക പ്രബോധന വീഥിയിൽ തിരുമേനിക്ക് ആവേശം പകർന്നതും ഈ വാക്കുകളായിരുന്നല്ലോ!    ഓരോ ആത്മാവും കൊതിക്കുന്നുണ്ട് അത്രമേൽ പ്രിയപ്പെട്ടവർ ഒന്ന് വാരിപ്പുണർന്നുവെങ്കിലെന്ന്.... ഓരോ ആത്മാവും വിളിച്ചു പറയുന്നു സമ്മിലൂനീ.... എന്നിട്ടും നമ്മൾ എന്തേ ആ വാക്ക് കേൾക്കാതെ പോയി..?      ജോലി നഷ്ടപ്പെട്ട ഭർത്താവിന് ഭാര്യ ഞെ...

അല്ലാഹുവിന്‍റെ വാഗ്ദാനം എത്ര സത്യം!

   ലോകം കണ്ട എക്കാലത്തേയും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയുമായിരുന്നു ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന ഫറോവ (റാംസിസ് രണ്ടാമൻ). ഖുർആനിലും  ബൈബിൾ പഴയ നിയമത്തിലും അതിക്രൂരമായ മർദ്ദന മുറകളിലൂടെ ഭരണം നടത്തിയിരുന്ന ഫറോവയെക്കുറിച്ച് പറയുന്നുണ്ട്.   ഉച്ചിയിൽ കയറി മൂസയുടെയും ഹാറൂണിന്റേയും റബ്ബിനെ എത്തിനോക്കാൻ തനിക്കൊരു കൂറ്റൻ ഗോപുരം നിർമ്മിച്ച് തരണമെന്ന് ഫറോവ മന്ത്രിയായ ഹാമാനോട് ആവശ്യപ്പെടുന്നുണ്ട്. സ്വയം ലോകരക്ഷിതാവെന്ന് പ്രഖ്യാപിക്കാനും തന്നിൽ വിശ്വസിക്കാത്തവരെ വകവരുത്തുവാനും അവനൊരു മടിയും ഉണ്ടായിരുന്നില്ല.  ഫറോവയുടെ ജനതയായ ഖിബ്ത്വികൾ  നീലരക്തവുമായി ജനിക്കുന്നവരാണെന്നും പ്രത്യേക അവകാശങ്ങളുണ്ടെന്ന് വാദിക്കുകയും ഇസ്രയേൽ സന്തതികളെ ഖിബ്ത്വികൾക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന അടിമകളാക്കുകയും ചെയ്തു   ന്യൂനപക്ഷവും മർദിത സമൂഹവുമായ ബനൂ ഇസ്റാഈലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കെയാണ് ബനൂ ഇസ്റാഈൽ ബാലൻ തന്റെ ഘാതകനായി പിറന്നു വീഴുന്നത് അവൻ സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റ ഫറോവ ബനൂ ഇസ്റാഈലരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയാൻ തിട്ട...

കാത്തിരിപ്പിന്റെ ആനന്ദം

     എല്ലാവരും കാത്തിരിക്കുന്നവരാണ്.  എന്തിനൊക്കെയോ വേണ്ടി കാത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും. നാട്ടിലെത്താൻ വെമ്പുന്ന പ്രവാസി, ദു:ഖ ഗർത്തങ്ങളിൽ അലയുമ്പോൾ ദുഃഖമുക്ത പകലിനെ കാത്തിരിക്കുന്നവർ അങ്ങനെ എത്രയോ കാത്തിരിപ്പുകളാണ് നമുക്ക് ചുറ്റും. ദിവസങ്ങൾ ഇങ്ങനെ കൊഴിയുമ്പോൾ കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകൾ മെല്ലെ മെല്ലെ പിൻവാങ്ങുന്നു.     കാത്തിരിപ്പുകൾ വ്യർഥമാകാതിരിക്കുന്നത് എപ്പോഴാണെന്നോ..? പ്രപഞ്ചനാഥന്റെ കരുണാർദ്രമായ സ്പർശം ഉണ്ടാകുമ്പോൾ മാത്രം.  നാഥൻ കൂടെ ഉണ്ടെങ്കിൽ കാത്തിരിപ്പിന് അർത്ഥമുണ്ടാകുന്നു.     ഒരു കുഞ്ഞു പിറക്കാൻ വർഷങ്ങളോളം കാത്തിരുന്ന സക്കരിയ നബി(അ) "എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല." (വി.ഖു 19:4) എന്നു പറഞ്ഞ് തന്റെ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്. നീണ്ട അലച്ചിലുകൾക്കും കാത്തിരിപ്പിനും ഒടുവിൽ പുത്ര സൗഭാഗ്യം ലഭിച്ച ഇബ്രാഹീം നബി(അ), മകന്റെ വേർപാടിൽ മനംനൊന്തും തന്റെ മകനെ നാൽപ്പത് വർഷം കാത്തിരുന്ന യഅ്ഖൂബ് (അ) അങ്ങനെ എത്രയോ കാത്തിരിപ്പുകളാണ് ഒടുവിൽ ലക്ഷ്യപ്രാപ്തി നേടിയത്. ...

ഓർമ്മകളുടെ ഊന്നുവടികൾ

    ഇപ്പോഴും  തൈമാവ് പൂക്കുമ്പോൾ ആ അമ്മയുടെ കണ്ണു നിറയും. മാമ്പൂ വിരിയുമ്പോൾ ദു:ഖപുഷ്പങ്ങൾ ഉള്ളിൽ മൊട്ടിടുന്നു.   "അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ...."     വൈലോപ്പിള്ളിയുടെ  'മാമ്പഴം' ഒരു അമ്മയുടെ വിലാപത്തിന്റെ കൂടി കവിതയാണ്. ഉണ്ണിയെ മാമ്പൂ പറിച്ചതിനാലാണമ്മ തല്ലിയത്. ഏതൊരമ്മയും ചെയ്യുന്നതേ ആ അമ്മയും ചെയ്തൊള്ളൂ. എന്നാൽ, അടുത്ത വർഷം മാവ് പൂത്തപ്പോൾ ഉണ്ണിയുണ്ടായിരുന്നില്ല.  "മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി"  അതിലാണവരുടെ സങ്കടം.    ഒരു നിമിഷത്തെ പ്രവൃത്തി ഒരായുഷ്കാല വേദനയായി മാറുകയാണിവിടെ.    പ്രിയപ്പെട്ടവരെ പറഞ്ഞതോർത്ത്, ചെയ്തതോർത്ത് നമുക്കിനി കരയേണ്ടി വരുമോ എന്ന ചിന്ത കൈയ്യും നാവും കൂച്ച് വിലങ്ങിടാൻ നല്ലതാണ്. പ്രിയപ്പെട്ടവരുടെ കബറിന്റെ ചാരെ ഓരം ചേർന്നു നിൽക്കുമ്പോൾ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഉമ്മയുടെ ...

ഫാസിസം: മുസ്വല്ലയാണ് പ്രതിരോധം

   മൂന്നാം ക്ലാസ്സിലെ ലൈലാക്ക് അന്ന് നോമ്പായിരുന്നു. നോമ്പിന്റേതായ ക്ഷീണമൊന്നും അവളിലില്ല. അവളുടെ കൊച്ചു കണ്ണുകൾ തിളങ്ങിക്കൊണ്ടിരിക്കുന്നു. "ഇന്ന് എന്തിനാ മോള് നോമ്പെടുത്തത്" എന്ന ചോദ്യത്തിന് "പൗരത്വത്തിനാണ്...., എല്ലാരും പിടിക്കണുണ്ടല്ലോ.., നമ്മള് ഈ നാട്ടീന്ന് പോകാണ്ടിരിക്കാനാണ് മാഷേ..." എന്നവൾ മറുപടി പറഞ്ഞു.   ഫാസിസത്തിന്റെ നരനായാട്ടിനെ ഈ സമുദായം എങ്ങനെയാണ് പ്രതിരോധിച്ചതെന്നാണ് പറഞ്ഞ് വരുന്നത്. ഒരു സമുദായത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുമ്പോൾ, ഈ സമുദായം പ്രതിരോധിച്ചത് ഇങ്ങനെയൊക്കെയാണ്. നമ്മുടെ ഉമ്മമാർ വരെ പ്രാർത്ഥിച്ചും നിയമാനുസൃതം പ്രവർത്തിച്ചും, ഫാസിസത്തെ ചെറുത്തു നിന്നു. ഇതൊന്നും ഓർമ്മകളാകാൻ അത്ര സമയമൊന്നും ആയിട്ടില്ല. എങ്കിലും കൊറോണ വന്നപ്പോൾ നാം  എല്ലാം മറന്ന മട്ടാണ്. ലോക്ക് ഡൗൺ നമ്മുടെ പ്രക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ തടസ്സം സൃഷ്ടിച്ചിരിക്കാം പക്ഷേ, *നമ്മുടെ സമരാവേശം എങ്ങനെ ചോർന്നു പോകും..?*    പ്രാർത്ഥനയും പ്രതിരോധവും അവസാനിപ്പിക്കാറായെന്ന് ആരാണ് നമ്മോട് പറഞ്ഞത്...?     ഡൽഹിയിലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും, എഴുത്തുകാരനുമായ ഡോക്ട...

മൺപാത്രങ്ങൾ

  അയാൾക്ക് രണ്ട് മൺപാത്രങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി അവ അയാളെ തോട്ടം നനക്കാൻ സഹായിച്ചുപോന്നു. ഇതിനിടയിലെപ്പോഴോ അവയിലൊന്നിൽ നേർത്ത സുഷിരങ്ങൾ വന്നു. വെള്ളം പാഴാകുന്നുവല്ലോ എന്നോർത്ത് ആ മൺപാത്രം വിങ്ങിപ്പൊട്ടി. കൂടാതെ കൂട്ടുകാരന്റെ പരിഹാസവും അവനെ വല്ലാതെ നോവിച്ചു. ഒടുവിൽ കൂട്ടുകാരന്റെ പരാതിയിൽ, പൊട്ടിയ മൺപാത്രം ഉപേക്ഷിക്കാനുള്ള  തീരുമാനം അയാൾ ഉറപ്പിച്ചു.  കളയും മുമ്പ് ചിന്നിയ മൺപാത്രം കർഷകൻ ഒരിക്കൽ കൂടി ശ്രദ്ധിച്ചു. ഒരാൾ തോട്ടം മാത്രം നനക്കുമ്പോൾ ചിന്നിയ മൺപാത്രം അയാൾ നടക്കുന്ന വഴി മുഴുവൻ പൂന്തോട്ടമാക്കുന്നു. നദി മുതൽ തോട്ടം വരെ സുഗന്ധം പരത്തുന്ന വ്യത്യസ്‌തമായ പൂക്കൾ, പൊട്ടിയ മൺപാത്രം സമ്മാനിച്ചതാണെന്ന് അയാൾക്ക് മനസ്സിലായി. പിന്നീടൊരിക്കലും അയാൾ അവനെ ഉപേക്ഷിച്ചില്ല.    *മനുഷ്യരെല്ലാം ചിന്നിയ മൺപാത്രങ്ങൾ പോലെയാണ്. ന്യൂനതകളും പോരായ്മകളും ഉള്ളവരാണ്. ചിന്നിയ പാത്രത്തിലൂടെ കിളിർക്കുന്ന വെള്ളത്തെ പുഞ്ചിരിയോടെ നോക്കിക്കാണുമ്പോഴാണ് നമ്മിലെ കർഷകൻ വിജയം വരിക്കുന്നത്. എന്നാൽ നമ്മളോ.. ഒരൽപ്പം ചിന്നിയതിന്റെ പേരിൽ മൺപാത്രമാകുന്ന എത്രയോ നന്മയുള്ള മനുഷ്യരെ തച്ചുതകർത്ത് ഉപയോഗശൂന്...

ഫോറിൻ മെഴുകുതിരികൾ

Image
     വാപ്പ കൊണ്ടുവന്ന ഫോറിൻ ബോൾപ്പെന്നിലും ഉരുളൻ മിട്ടായികളിലും തുടങ്ങിയതാണ് പ്രവാസത്തോടുള്ള അടുപ്പം.  ഇപ്പോഴും മിട്ടായി പോലെ മധുരിക്കുന്ന ഓർമ്മകളാണതെല്ലാം.    ഈ നാടിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. *ഈ നാടിന് ഊടും പാവും നൽകാൻ അവരൊഴുക്കിയ വിയർപ്പിന് ചോരയുടെ കൂടി ഗന്ധമുണ്ട്.* പണ്ട് കാലങ്ങളിൽ പത്തേമാരികളിൽ ഓരോ ഗൾഫുകാരനും കരയടുക്കുമ്പോൾ കരപറ്റിയത്  അവർ മാത്രമല്ല, വീടും ഈ നാടും കൂടിയാണ്.      മക്കളുടെ പുതുവസ്ത്രമണിഞ്ഞ ചിത്രം കണ്ട് കണ്ണ് തുടച്ച് മുഷിഞ്ഞ വസ്ത്രത്തിൽ പെരുന്നാൾ ആഘോഷിക്കുന്ന എത്രയോ പേരുണ്ട്. മരുഭൂമണ്ണിലെ മരം കോച്ചുന്ന തണുപ്പിൽ വിറക്കുമ്പോഴും  കൊടും ചൂടിൽ  പൊള്ളുമ്പോഴും  ആരെയും അറിയിക്കാതെ ഞങ്ങളിവിടെ പരമസുഖത്തിലാണെന്ന് പറയുന്ന പ്രവാസി സുഹൃത്തുക്കളും നമുക്കുണ്ട്.     ബിന്യാമീന്റെ ആടുജീവിതം വായിച്ച മരവിപ്പിലിരിക്കുമ്പോൾ എടാ ഞങ്ങളിതെല്ലാം എത്രയോ കണ്ടതാണെന്ന് നിസ്സഗതയോടെ പറഞ്ഞ അബുക്കയെ ഓർക്കുകയാണ്. നീണ്ട മുപ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ കുരച്ചും ചുമച്ചും ശിഷ്ടകാലം ആസ്വദി...

മൗനം ❣️

    മൗനം സുന്ദരമായൊരു വാക്കാണ്. വാക്കുകൾ മുറിയുന്നതല്ല  ഉള്ളിൽ ഒരു പ്രപഞ്ചം ഒളിപ്പിക്കുന്നതാണ് മൗനം. അമൂർത്തമായ സൗന്ദര്യമാണത്. ചിലരുടെ മൗനം വസ്ത്രം പോലെ മനോഹരമാണ്. ഇടവേളകളിൽ ഒഴുകുന്ന വാക്കുകൾ നീരുറവ പോലെ ശാന്തവും.    എപ്പോഴും നാം എന്തിനാണിങ്ങനെ ശബ്ദിക്കുന്നത്.? കുഞ്ഞുവാക്കുകൾ കൊണ്ട് വിസ്മയം തീർത്തവനായിരുന്നു പ്രവാചകൻ(സ്വ). സുദീർഘ മൗനവും  ചന്ദമാർന്ന കുഞ്ഞു വാക്കുകളും ഇഴചേർന്നതായിരുന്നു അവിടുത്തെ സംസാരം. ഒരു മാലയിലെ മുത്തുമണികളെ പോലെ അനുചരർക്ക് അതനുഭവപ്പെട്ടു. തലയിലൊരു പക്ഷി ഇരിക്കും പോലെ ശ്രദ്ധാപൂർവ്വം ആ വാക്കുകൾ അവർ കാതോർത്തു.     ഒരിക്കൽ കൂട്ടുകാരൻ അബൂബക്കർ (റ)വിനെ ഒരാൾ ചീത്ത വിളിച്ചു. അദ്ദേഹം മൗനം അണിഞ്ഞിരുന്നപ്പോൾ തിരുമേനി കൂട്ടിരുന്നു. ഒടുവിൽ അക്ഷമനായി അദ്ദേഹം പ്രതികരിച്ചപ്പോൾ മൗനം ഉടഞ്ഞു. തിരുമേനി സദസ്സ് ഒഴിഞ്ഞു. ആദ്യം അദ്ദേഹം മൗനം പാലിച്ചപ്പോൾ മലാഖമാരുടെ സാന്നിദ്ധ്യം ഉണ്ടായിരന്നെവെന്നാണ് പിന്നീട് നബി (സ്വ) പറഞ്ഞത്.     പരിഹാസശരങ്ങൾക്ക് മുമ്പിലും മൗനം നല്ലൊരു ആയുധമാണ്. മൗനമായി പുഞ്ചിരിച്ച് നോക്കൂ ഏത് പ്രതിയോഗിയും ഒന്ന് ഇടറ...

നിശ്ശബ്ദ്ധമായ പ്രാർത്ഥനകൾ

       സൗമ്യമായ ചില പ്രാർത്ഥനകളുണ്ട്. ഏത് കൂരാ കൂരിരുട്ടിലും നമുക്ക് കാവലാകുന്നവ. ഏത് ദുർഘട സന്ധിയിലും കരുത്തേകുന്നവ.     അവൾ പൊഴിച്ച കണ്ണീരോ യാമങ്ങളിലെ ഉമ്മയുടെ മിഴിനീരോ ആകാമത്. അല്ലെങ്കിൽ എന്റെ കുട്ടിക്ക് നല്ലതേ വരൂ എന്ന വല്ലിമ്മച്ചിടെ ആശിർവാദവുമാകാം.    ആദ്യ ശമ്പളം ഉപ്പാക്ക് നൽകുമ്പോൾ തുടർന്ന് മാസപ്പടിയായി കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ആ കണ്ണുകൾ ജ്വലിക്കുന്നത് കണ്ടിട്ടുണ്ടോ .? അതും ഒരു പ്രാർത്ഥനയാണ്. എപ്പോഴും നമ്മെ താങ്ങി നിർത്താനുതകുന്ന നിശ്ശബ്ദമായ പ്രാർത്ഥന.      തിരക്കുള്ള ബസ്സിൽ സീറ്റൊഴിഞ്ഞ് വയോധികനെ ഇരുത്തുമ്പോൾ ആ കണ്ണിലെ നിസ്സഹായമായ പുഞ്ചിരിയും പ്രാരാബ്ധക്കാരന് കടം നീട്ടി നൽകുമ്പോൾ കണ്ട ആശ്വാസത്തിന്റെ പുഞ്ചിരിയും മരുന്ന് വെച്ച് കൊടുക്കുമ്പോൾേ കണ്ട വേദനയാർന്ന പുഞ്ചിരിയും ചുമട് താങ്ങുന്നവന്റെ ഭാരം താങ്ങുമ്പോഴും ചോര വാർന്നൊലിക്കുന്നവനെ ഹോസ്പ്പിറ്റലിൽ എത്തിക്കുമ്പോഴും വിശന്നവന് അന്നമേകുമ്പോഴും  എല്ലാം ആ കണ്ണുകളിൽ വിരിയുന്ന പുഞ്ചിരിയും പ്രാർത്ഥനയാണ്. ആയിരം ഇബാദത്തിനേളേക്കാൾ തിളക്കമാർന്ന പ്രാർത്ഥനകൾ. നാളേക്ക്  അഭയമേക...