കറുപ്പും വെളുപ്പും

രാത്രിയിൽ നാം ഒരുപാട് നേരം സംസാരിച്ചിരുന്നപ്പോഴും ഉടലും ചൂരും ചുരന്നെടുത്തപ്പോഴും ഞാൻ നിനക്ക് അന്യനല്ല. ചോര ഊറ്റിക്കുടിക്കുമ്പോൾ ഞാൻ നിനക്ക് ഭ്രഷ്ടനല്ല. പുലർന്നപ്പോൾ ഞാൻ കറുത്തും നീ വെളുത്തും. വെളുത്ത- പകലിൽ നാം അന്യരായി. എനിക്കു വേറെ, നിനക്കു വേറെ നടപ്പാതകൾ... വേറെ വേറെ ശൗചാലയങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ... ഞാൻ പറഞ്ഞതെല്ലാം കളവായി. ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും നാം എങ്ങനെ രണ്ടു നിരയിലായി..? നിന്റെ നിഴലുകൾക്ക് എന്റെ നിറമാണ്. നിന്റെ ചോരക്ക് - എന്റെ ചോരയുടെ ഗന്ധമാണ്. വിശന്നാൽ നാം ഇരുവരും കരയുന്നു. എന്നിട്ടും, നാം എങ്ങനെ രണ്ടു വർഗ്ഗമായി..? എടോ., ഈ കറുപ്പൊരു വർഗ്ഗമല്ല, വർണ്ണമാണ്! ഈ ലോകം ഞങ്ങൾ കറുത്തവരുടേത് കൂടിയാണ്.